സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയിലേക്ക്? ഡികെ രാജസ്ഥാനില്‍ എത്തിയത് അനുനയ നീക്കവുമായി
ജയ്പൂര്‍: ദേശീയ തലത്തില്‍ തിരിച്ച് വരവിനുള്ള വലിയ പരിശ്രമങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം രാഹുല്‍ വിളിച്ച് ചേര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമെല്ലാം ഇത്തരം പരിശ്രമങ്ങളുടെ ഭാഗമാണ്. രാഹുലിന്‍റെ ക്ഷണം സ്വീകരിച്ച് യോഗത്തിലേക്ക് നൂറിലധികം പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ എത്തിയത് കോണ്‍ഗ്രസിന് വലിയ ആവേശമാണ് നല്‍കുന്നത്.
ദേശീയ തലത്തിലെ പ്രതിപക്ഷ വിശാല സഖ്യ രൂപീകരണ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോവുമ്പോഴും വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് മുന്നില്‍ ചെറുതല്ലാത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ചടുലമായ നീക്കമാണ് പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. അതില്‍ മികച്ച രീതിയില്‍ തന്നെ നേതൃത്വം വിജയിച്ച് വരുന്നു എന്നതാണ് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നത്.
സാരിയിലും ഹോട്ട് ആയി പ്രിയ താരി ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍
പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനമായ രാജസ്ഥാനിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. 2018 ല്‍ സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ എത്തിയത് മുതല്‍ തന്നെ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ബിജെപിയെ വീഴ്ത്തി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ അതില്‍ സച്ചിന്‍ പൈലറ്റ് എന്ന നേതാവിന്‍റെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിന് വീണ്ടും ഒരു അവസരം നല്‍കനായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായി.
എന്നാല്‍ അധികാരത്തിലേറിയ ആദ്യ നാള്‍ മുതല്‍ തന്നെ സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട് വടംവലി ആരഭിച്ചു. തന്‍റെ പക്ഷത്തുള്ള നേതാക്കളെ ഗെലേട്ട് അവഗണിക്കുന്നുവെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ പ്രധാന ആരോപണം. നിരവധി തവണ ദേശീയ നേതൃത്വത്തില്‍ പരാതിപ്പെടുവെങ്കിലും പരിഹാരം കാണാതായതോടെ ഒരു ഘട്ടത്തില്‍ പരസ്യമായ വിമത നീക്കവും സച്ചിന്‍ പൈലറ്റ് നടത്തി. അന്ന് ചില ഉറപ്പുകള്‍ നല്‍കിയാണ് കോണ്‍ഗ്രസ് നേതൃത്വം പൈലറ്റിനെ അനുനയിപ്പിച്ചത്.
എന്നാല്‍ അന്ന് നല്കിയ ഉറപ്പ് ഇതുവരെയായിട്ടും പാലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് വീണ്ടും സംസ്ഥാനത്ത് നിന്നും അസ്വാരസ്യങ്ങള്‍ പുറപ്പെടാന്‍ തുടങ്ങിയത്. ഏതായാലും ഇത്തവണ പ്രശ്നത്തെ ഗൗരവായി തന്നെ എടുത്താണ് കോണ്‍ഗ്രസിന്‍റെ അനുനയ ശ്രമങ്ങള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ ഈ ധൃതി പിടിച്ച നീക്കങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം.
മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള അനുനയ ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പരമാവധി 30 പേര്‍ക്കാണ് രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയുക. നിലവില്‍ 21 മന്ത്രിമാരാണുള്ളത്. ഒന്‍പത് മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. സച്ചിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനവും ഒപ്പം സച്ചിന്‍ പൈലറ്റിന്റെ പദവിയുമാണ് ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു.
വിമത നീക്കത്തെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനേയും അദ്ദേഹത്തിന്‍റെ അനുയായികളായിരുന്ന മന്ത്രിമാരേയും പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പുനഃസംഘടന ഉണ്ടാവുമ്പോള്‍ സച്ചിന്‍ പൈലറ്റ് വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തുമോ അതോ, മുഖ്യമന്ത്രി തന്നെ ആവുമോ എന്നതാണ് പ്രധാന ചോദ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ സച്ചിന്‍ പൈലറ്റിനെ മുന്‍നിര്‍ത്തി നേരിടാന്‍ അവസാന ഒരു വര്‍ഷം അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ട് വരാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തുകയാണെങ്കില്‍ അതിന് വലിയ അനുനയ ശ്രമങ്ങള്‍ തന്നെ വേണ്ടി വരും. ഡികെ ശിവകുമാര്‍ ഉള്‍പ്പടേയുള്ള നേതാക്കളെ സംസ്ഥാനത്ത് എത്തിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത്. എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ജയ്പൂരില്‍ എത്തി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു.
പൈലറ്റിന്റെ കൂടെയുള്ളവര്‍ക്ക് മന്ത്രിസഭയില്‍ പരിഗണന നല്‍കിയാലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുന്നതില്‍ ഗെലോട്ട് വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നതെന്നാണ് സൂചന. ഹരിയാന കോൺഗ്രസ് അധ്യക്ഷ കുമാരി സെൽജയ്ക്ക് പിന്നാലെയാണ് ഡികെ ശിവകുമാര്‍ രാജസ്ഥാനില്‍ എത്തിച്ചത്. അതേസമയം പാര്‍ട്ടിയുടെ നിര്‍ദേശത്തിന്‍റെ ഭാഗമല്ല, തികച്ചും വ്യക്തിപരമായ സന്ദര്‍നമായിരുന്നുവെന്നാണ് ഡികെ ശിവകുമാര്‍ പറഞ്ഞത്.
അടുത്ത കാലത്ത് കോണ്‍ഗ്രസിന് ഏറ്റവും വലിയ ആഭ്യന്തര പ്രശ്നം സൃഷ്ടിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചാബ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങും ജനപ്രിയ നേതാവായ നവജ്യോത് സിങും തമ്മിലായിരുന്നു തര്‍ക്കം. 2017 ല്‍ സംസ്ഥാനത്ത് അധികാരം പിടിച്ചത് മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പ്രശ്നം. സിദ്ധുവിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിയമിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്.
പ്രിയങ്ക ഗാന്ധിയുടെ തന്ത്രം വിജയിക്കുമോ? എല്ലാവരോടും ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം
എന്നാല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ സിദ്ധുവിനേയും അദ്ദേഹത്തിന്‍റെ അനുയായികളേയും അമരീന്ദര്‍ സിങ് തഴഞ്ഞു. ഇതിലെ അതൃപ്തി പലപ്പോഴും സിദ്ധു പരസ്യമായി പ്രകടിപ്പിച്ചു. ഒരു ഘട്ടത്തില്‍ സിദ്ധുവും അനുയായികളും പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകള്‍ വരെ പുറത്ത് വരാന്‍ തുടങ്ങി. ഇതോടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുനയ നീക്കങ്ങള്‍.
നിരന്തരമുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചു. അമരീന്ദര്‍ സിങ് തുടക്കത്തില്‍ ഈ നീക്കത്തെ അനുകൂലിക്കാന്‍ തയ്യാറായില്ലെങ്കിലും ദില്ലി ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹവും വഴങ്ങി. ഒടുവില്‍ പിസിസി അധ്യക്ഷനായി നവജ്യോത് സിദ്ധു സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലേക്ക് അമരീന്ദര്‍ സിങ് കൂടി എത്തിയതോടെ ചിരി പടര്‍ന്നത് ദേശീയ നേതൃത്വത്തിന്‍റെ മുഖത്തായിരുന്നു. സമാനമായ ഒരു ഒത്തുതീര്‍പ്പാണ് രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
Recommended Video