മാധ്യമങ്ങള്‍ക്ക് മസാല നൽകരുത്: ബിജെപി നേതാക്കൾക്ക് മോദിയുടെ താക്കീത്, എല്ലാം നമോ ആപ്പില്‍!
ദില്ലി: അനാവശ്യ പ്രതികരണങ്ങൾ നടത്തുന്ന ബിജെപി നേതാക്കൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്തിടെ ബിജെപി നേതാക്കൾ അടുത്ത കാലത്ത് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ താക്കീത്. മഹാഭാരത കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നുവെന്നും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ചുമുള്ള പരാമർശങ്ങളാണ് ബിജെപി നേതാക്കളെ വിവാദത്തിലാഴ്ത്തിയത്.
നരേന്ദ്രമോദി ആപ്പ് വഴി ബിജെപി എംഎല്‍എമാരുമായും എംപിമാരുമായും മോദി നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് മോദിയുടെ മുന്നറിയിപ്പ്. ബിജെപി നേതാക്കൾ മാധ്യമങ്ങള്‍ക്ക് മസാല നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ക്യാമറ കാണുന്നതോടെ കൃത്യതയില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്നത് നേതാക്കളുടെ പ്രതിഛായക്കൊപ്പം പാർട്ടിയുടെ പ്രതിഛായയും നശിപ്പിക്കുമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു.
നിരുത്തരവാദിത്തപരമായ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കാനും ബിജെപിയ്ക്കുള്ള ജനപിന്തുണ വർധിപ്പിക്കാൻ ഉത്തരവാദിത്വത്തോടെ പെരുമാറാനും ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ ബലാത്സംഗക്കേസുകൾ ഇന്ത്യപോലുള്ള രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകൾ ചർച്ചയാകേണ്ടതില്ലെന്ന മന്ത്രി സന്തോഷ് ഗംഗ്വാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മോദിയുടെ താക്കീത്. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ജമ്മു കശ്മീരിലെ കത്വയില്‍ ബലാത്സംഗത്തിന് ഇരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി നേതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായി പ്രസ്താവന നടത്തിയതോടെ രണ്ട് ബിജെപി മന്ത്രിമാർ രാജിവെച്ചിരുന്നു.
മഹാഭാരത് കാലത്ത് ഇന്ത്യയിൽ ഇന്റർനെറ്റും കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള വിവരവിനിമയവും ഉണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ തള്ളി രംഗത്തെത്തിയ കേന്ദ്രമന്ത്രി സത്യപാൽ സിങ്ങിന്റെ പ്രസ്താവനയും വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു. മനുഷ്യൻ കുരങ്ങുകളിൽ നിന്നാണ് രൂപമെടുത്തത് എന്നതിന് തെളിവുകളില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.