സമാധാനത്തിന് സഹകരണവും വിശ്വാസവും വേണം, ചൈനീസ് പ്രതിരോധ മന്ത്രിക്ക് മുന്നിൽ രാജ്നാഥ് സിംഗ്
ദില്ലി: മേഖലയില്‍ സ്ഥിരമായ സമാധാനം ഉണ്ടാകണമെങ്കില്‍ സഹകരണവും വിശ്വാസവും വേണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ച് നടക്കുന്ന ഷാംഗായി കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ മന്ത്രിതല ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം. ചൈനീസ് പ്രതിരോധ മന്ത്രിയുടെ സാന്നിധ്യത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ് സി ഓ രാജ്യങ്ങളില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തണമെങ്കില്‍ വിശ്വാസത്തിന്റെയും അക്രമരഹിതമായതും അന്താരാഷ്ട്ര നിയമങ്ങളോടുളള ബഹുമാനവും വ്യത്യാസങ്ങളെ അംഗീകരിക്കുന്നതുമായ ഒരു അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ ചൈന ദിവസങ്ങളായി വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് രാജ്‌നാഥ് സിംഗ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഒരു രാജ്യത്തിന് മേല്‍ മറ്റൊരു രാജ്യം നടത്തിയ അക്രമം ലോകത്തിന് മുഴുവന്‍ നാശമുണ്ടാക്കിയതാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓര്‍മകള്‍ പഠിപ്പിക്കുന്നത് എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. ഇന്ത്യയും ചൈനയും എസ് സി ഓ അംഗങ്ങളാണ്. സുരക്ഷയും പ്രതിരോധവും അടക്കമുളള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളള മേഖലയിലെ 8 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ് സി ഓ .
എസ് സി ഓ അംഗങ്ങളായുളള രാജ്യങ്ങള്‍ ലോകജനസംഖ്യയുടെ 40 ശതമാനം ആണ് ഉള്‍ക്കൊള്ളുന്നത്. ഈ മേഖല സമാധാനപരവും സുരക്ഷിതവുമായി തുടരാന്‍ പരസ്പര വിശ്വാസവും സഹകരണവും വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രിയായ ജനറല്‍ വീ ഫെന്‍ഗേയുടെ സാന്നിധ്യത്തിലാണ് രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞത്. കിഴക്കന്‍ ലഡാക്കിലെ വിവിധ മേഖലകളിലായി കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ സംഘര്‍ഷത്തിലാണുളളത്.
5 ദിവസങ്ങള്‍ക്ക് മുന്‍പ് പാംഗോഗ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കം നടത്തുകയും ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഇന്ത്യ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം എല്ലാ തരത്തിലുളള തീവ്രവാദത്തേയും അതിന്റെ വക്താക്കളേയും എതിര്‍ക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications