രാജ്യതലസ്ഥാനം ഇനി രേഖ ഗുപ്ത ഭരിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി നേതാവ് രേഖ ഗുപ്ത. രാംലീല മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്. ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
പർവേശ് വെർമ, മഞ്ചിന്ദർ സിംഗ് സിർസ, കപിൽ മിശ്ര, ആശിഷ് സൂദ്, പങ്കജ് കുമാർ സിംഗ്, രവീന്ദർ ഇന്ദ്രജ് സിംഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള എൻഡിഎയിലെ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മർലേന എന്നിവരായിരുന്നു ഡൽഹിയെ മുൻപ് നയിച്ച വനിതകൾ. ഡൽഹിയിലെ ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നാണ് രേഖ ഗുപ്ത വിജയിച്ചത്. ആം ആദ്മിയുടെ ബന്ദന കുമാരിയെ 29,000ത്തോളം വോട്ടുകൾക്കായിരുന്നു രേഖ ഗുപ്ത പരാജയപ്പെടുത്തിയത്. ഡൽഹിയിലെ ബിജെപി ശക്തമായ വോട്ടുബാങ്കായ ബനിയ സമുദായക്കാരിയാണ് രേഖ.
എ ബി വി പിയിലൂടെയാണ് രാഷ്ട്രീയം തുടങ്ങിയത്. 1996-1997ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ്റെ പ്രസിഡന്റായി. 2007ൽ പിതാംപുര നോർത്തിൽ ഡൽഹി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.. രണ്ടു തവണ കൗൺസിലറായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും പരാജയമായിരുന്നു. ബി ജെ പിയുടെ മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവൃത്തിച്ചിട്ടുണ്ട്.
26 വർഷങ്ങൾക്ക് ശേഷമാണ് ബി ജെ പി ഡൽഹിയിൽ ഭരണത്തിലേറുന്നത്. തുടക്കത്തിൽ പർവേശ് ശർമ പോലുള്ള നേതാക്കളുടെ പേരുകളാണ് ചർച്ചകളിൽ ഇടംപിടിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രേഖയുടെ പേര് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം മന്ത്രമാരുടെ വകുപ്പുകളും നിലവിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും വകുപ്പുകൾ നൽകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഞ്ചീന്ദർ സിംഗ് സിർസ സിഖ് സമുദായാംഗമാണ്. ജാട്ട് നേതാവാണ് പർവേശ് വെർമ, ബി ജെ പിയുടെ ബ്രാഹ്മണ മുഖമാണ് വിവാദ നായകൻ കൂടിയായ കപിൽ മിശ്ര. ആശിഷ് സൂദ് പഞ്ചാബി ഖത്രി സമുദായത്തിൽ നിന്നുള്ളയാളാണ്. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് രവീന്ദർ സിംഗ്.
ഇത്തവണ ബി ജെ പിയുടെ വിജയത്തിൽ നിർണായകമായ പൂർവാഞ്ചലിയിൽ നിന്നുള്ള നേതാവാണ് പങ്കജ് കുമാർ സിംഗ്. പങ്കജ് ദന്ത ഡോക്ടറാണ്.












Click it and Unblock the Notifications