തിങ്കളാഴ്ച റിലേ നിരാഹാര സമരം; 25 മുതല്‍ ടോള്‍ പിരിവുകള്‍ തടയും; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍
ദില്ലി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കിയതിന് പിന്നാലെ തിങ്കളാഴ്ച എല്ലാ പ്രതിഷേധ സ്ഥലങ്ങളിലും ഒരു ദിവസത്തെ റിലേ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍. ഡിസംബർ 25 മുതൽ 27 വരെ ഹരിയാനയിലെ ദേശീയപാതകളിൽ ടോൾ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. 'പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും കർഷകർ തിങ്കളാഴ്ച ഒരു ദിവസത്തെ റിലേ നിരാഹാര സമരം ആരംഭിക്കും. സിങ്കു അതിർത്തി ഉൾപ്പെടെ പ്രതിഷേധ സ്ഥലങ്ങളിൽ 11 അംഗങ്ങളുള്ള ഒരു സംഘം നിരാഹാരം നടത്തും'- സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള എല്ലാവരോടും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാന സർക്കാർ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തുകയാണ് ഇത് സുപ്രീം കോടതിയുടെ നിർദേശത്തിന് വിരുദ്ധമാണ്. കർഷകരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹരിയാന സര്‍ക്കാറിനോട് അഭ്യർത്ഥിക്കുകയാണെന്നും ദില്ലി-ഹരിയാന സിങ്കു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രക്ഷോഭത്തെ തടസ്സമില്ലാതെ തുടരാൻ അനുവദിക്കണമെന്നും പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമായതിനാൽ കോടതി അതിൽ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. കർഷകരോ പൊലീസോ സമാധാനം ലംഘിക്കരുതെന്നുള്ള ഏക മുന്നറിയിപ്പ് മാത്രമായിരുന്നു കോടതി നല്‍കിയത്. ഡിസംബർ 25 മുതൽ 27 വരെ ഹരിയാനയിലെ ടോള്‍ ബൂത്തുകളില്‍ ടോൾ ശേഖരിക്കാൻ ഞങ്ങള്‍ അനുവദിക്കില്ല. ഡിസംബർ 27 ന് മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തീരുന്നത് വരെ എല്ലാവരും അവരുടെ വീടുകളിൽ നിന്നും പാത്രം കൊട്ടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഭാരതീയ കിസാൻ യൂണിയൻ (BKU) നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ഡിസംബർ 23 ന് കിസാൻ ദിവാസ് ആഘോഷിക്കുമെന്നും "ഒരു ദിവസം ഉച്ചഭക്ഷണം പാകം ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു" എന്നും പത്രസമ്മേളനത്തിന്റെ ഭാഗമായ കർഷക നേതാവും മുതിർന്ന ബി.കെ.യു അംഗവുമായ രാകേഷ് ടിക്കൈറ്റ് പറഞ്ഞു. കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23 ന് ഒരു നേരം ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും അഭിപ്രായപ്പെട്ടു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ നാലാഴ്ചയായി ദില്ലിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ ദില്ലിയിലെത്തി പ്രക്ഷോഭത്തിന്‍റെ ഭാഗമാവുന്നുണ്ട്.