ജിയോ വന്നു,അംബാനിയുടെ കുടുംബം കലങ്ങി? മുകേഷ് അംബാനി മുട്ടൻ പണി കൊടുത്തത് അനിൽ അംബാനിക്ക്....
ആർകോമിന്റെ ആകെ ഓഹരികളിൽ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർകോമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട കണക്കാണിത്.
മുംബൈ: വമ്പൻ ഓഫറുകളുമായെത്തി ടെലികോം രംഗത്ത് മേധാവിത്വം നേടിയ മുകേഷ് അംബാനിയുടെ ജിയോ കാരണം പണി കിട്ടിയത് സഹോദരൻ അനിൽ അംബാനിക്ക്. ജിയോയുടെ കടന്നുവരവോടെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻ വൻ നഷ്ടത്തിലേക്കാണ് കൂപ്പുക്കുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ അനിൽ അംബാനിയുടെ ആർകോമിന്റെ നഷ്ട കണക്കുകൾ വർദ്ധിച്ചിരിക്കുകയാണ്. ആർകോമിന്റെ ആകെ ഓഹരികളിൽ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർകോമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട കണക്കാണിത്.
1285 കോടി രൂപ...
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 1285 കോടി രൂപയുടെ നഷ്ടമാണ് ആർകോമിനുണ്ടായത്. ജിയോയുടെ കടന്നുവരവോടെയാണ് അനിൽ അംബാനിയുടെ ആർകോം ഭീമമായ നഷ്ടം നേരിട്ടത്.
മുൻ വർഷം ലാഭത്തിൽ...
മുൻ വർഷം 660 കോടി ലാഭത്തിലായിരുന്ന കമ്പനിയാണ് ഒറ്റയടിക്ക് നഷ്ടത്തിലേക്ക് കൂപ്പുക്കുത്തിയിരിക്കുന്നത്. ജിയോ വിപണിയിലെത്തിയതിന് ശേഷം മാത്രം മൊത്തം 1600 കോടി രൂപയുടെ നഷ്ടമാണ് ആർക്കോമിനുണ്ടായിരിക്കുന്നത്.
വൻ തുക കടവും...
ആർകോം നഷ്ടത്തിലായെന്ന് മാത്രമല്ല, വിവിധ ബാങ്കുകളിലായി ഏകദേശം 42000 കോടി രൂപ കടമുണ്ടെന്നും റിപ്പോർട്ടുണ്ട്. ആർകോം ടെലികോം വിഭാഗത്തിന് മാത്രമാണ് ഇത്രയധികം രൂപയുടെ കടബാധ്യതയുള്ളത്.
ബാങ്കുകളുടെ മുന്നറിയിപ്പ്...
കമ്പനി വൻ നഷ്ടത്തിലായതോടെ വിവിധ ബാങ്കുകൾ ആർകോമിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പത്തോളം ബാങ്കുകളാണ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്.
നഷ്ടം വർധിക്കും...
വരിക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തുള്ള കമ്പനിയാണ് അനിൽ അംബാനിയുടെ ആർകോം. ഈ സ്ഥിതി തുടരുകയാണെങ്കിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനിയുടെ നഷ്ടം ഇരട്ടിയായി വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.
എയർസെല്ലുമായി സഹകരണം?
എയർസെല്ലുമായി സഹകരിക്കുമെന്ന് ആർകോം നേരത്തെ അറിയിച്ചിരുന്നെങ്കിലും കൂടുതൽ നടപടികളിലേക്ക് കടന്നിട്ടില്ല. എന്നാൽ ടവർ വാടകയ്ക്ക് നൽകുന്നതിലൂടെ മാത്രം മറ്റു കമ്പനികളിൽ നിന്ന് ആർകോമിന് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.