50,000 ഉൽപ്പന്നങ്ങൾ, സൗജന്യമായി അതിവേഗ ഡെലിവറി...... ജിയോമാർട്ടുമായി അംബാനി, വമ്പൻ വാഗ്ദാനങ്ങൾ
ദില്ലി: ഇ-കൊമേഴ്സ് വിപണി കീഴടക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ ജിയോ മാർട്ട്. ഈ- കൊമേഴ്സ് രംഗത്ത് രാജ്യത്തെ വമ്പൻമാരായ ആമസോണിനും ഫ്ലിപ് കാർട്ടിനും ജിയോ മാർട്ട് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പൻ വാഗ്ദാനങ്ങളുമായാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ മാർട്ട് അവതരിപ്പിക്കുന്നത്.
50,000ൽ അധികം പലചരക്ക് ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ ഉള്ളത്. സൗജന്യമായി അതിവേഗത്തിൽ ഹോം ഡെലിവെറി ചെയ്യും, മിനിമം ഓർഡർ പരിധികളില്ല, ചോദ്യങ്ങളില്ലാത്ത റിട്ടേൺ, തുടങ്ങിയ വാദ്ഗാനങ്ങളാണ് ജിയോ മാർട്ട് മുന്നോട്ട് വയ്ക്കുന്നത്. നവി മുംബൈ, താനെ , കല്യാൺ എന്നിവിടങ്ങളിൽ ജിയോമാർട്ട് പൈലറ്റ് പ്രോജക്ട് ആരംഭിച്ചു. ഇത് ക്രമേണ ഇന്ത്യയിൽ ഉടനീളം വ്യാപിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 42-മത് വാർഷിക പൊതുയോഗത്തിലാണ് ജിയോമാർട്ടിനെക്കുറിച്ചുള്ള സൂചന മുകേഷ് അംബാനി ആദ്യമായി നൽകിയത്. മുംബൈ ആസ്ഥാനമായുളള കമ്പനി 3 കോടി ഓഫ്ലൈൻ റീട്ടെയിലർമാരെ 20 കോടിയിലധികം കുടുംബങ്ങളുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാനി വ്യക്തമാക്കിയിരുന്നു.
റിലയൻസ് റീട്ടെയിൽ ജിയോമാർട്ടിനായി വെബ്സൈറ്റ് വഴി പ്രീ- രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ജിയോമാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ' ദേശ് കീ നയി ദൂകാൻ'( രാജ്യത്തെ പുതിയ കട) എന്നാണ് ജിയോമാർട്ടിനെ വിശേഷിപ്പിക്കുന്നത്. ജിയോ മാർട്ടിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ കിഴിവുകൾ നേടാനും ജിയോമാർട്ട് ഉപഭോക്താക്കളെ ക്ഷണിച്ചിട്ടുണ്ട്. ഒരു ഓൺലൈൻ ടു ഓഫ് ലൈൻ സംവിധാനമാണ് ജിയോമാർട്ട് കൊണ്ടുവരിക.
തുടക്കത്തിൽ ഭക്ഷ്യ വസ്തുക്കൾ, ഷാംപു, മറ്റു ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയാകും ജിയോ മാർട്ടിൽ ലഭ്യമാകുക. ഇന്ത്യയിലെ ഓൺലൈൻ പലചരക്ക് വിപണി ശൈശവ ദശയിലാണ് . ജനസംഖ്യയുടെ 0.15 ശതമാനം ആളുകൾ മാത്രമാണ് ഇത്തരം ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നുള്ളുവെന്നാണ് കണക്കുകൾ.












Click it and Unblock the Notifications