കശ്മീരിലേക്ക് റിലയൻസ്, രണ്ടിടത്തും നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി, മോദി പറഞ്ഞതനുസരിച്ച്
മുംബൈ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഓഗസ്റ്റ് 5ന് ശേഷം ജമ്മു കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുക വഴി വികസനമെത്തും എന്നാണ് സര്‍ക്കാര്‍ വാദം. നേരത്തെ കശ്മീരില്‍ പുറത്ത് നിന്നുളളവര്‍ക്ക് ഭൂമി വാങ്ങല്‍ അടക്കമുളള കാര്യങ്ങള്‍ സാധിക്കുമായിരുന്നില്ല.
ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലും ലഡാക്കിലും നിക്ഷേപത്തിന് ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ 42ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരിലേയും ലഡാക്കിലേയും വികസനത്തിന് അവിടുത്തെ ജനങ്ങളെ റിലയന്‍സ് സഹായിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ഓഗസ്റ്റ് 8ന് കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ കശ്മീരില്‍ നിക്ഷേപം നടത്താന്‍ മോദി വ്യവസായികളോട് അടക്കം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണ് റിലയന്‍സിന്റെ ഈ പുതിയ ചുവടുവെപ്പ്.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കര്‍മ്മ സേനയെ നിയോഗിക്കുമെന്ന് മമുകേഷ് അംബാനി വ്യക്തമാക്കി. ഒപ്പം പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്നും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. അമുല്‍ ഇന്ത്യ, സ്റ്റീല്‍ ബേര്‍ഡ്, ലെമണ്‍ ട്രീ അടക്കമുളള കമ്പനികളും കശ്മീരില്‍ നിക്ഷേപം നടത്താനുളള നീക്കത്തിലാണ്.