ജിയോക്ക് മുന്നിൽ അനിൽ അംബാനി മുട്ടുമടക്കി; റിലയൻസിന്റെ വോയിസ് കോൾ സേവനങ്ങൾ അവസാനിച്ചു!
ദില്ലി: 2002ൽ 500 രൂപയ്ക്ക് മൊബൈൽഫോണിം കണക്ഷനും നൽകി വിപ്ലവം സൃഷ്ടിച്ച റിലയൻസ് കമ്മ്യൂണിക്കേഷന്റെ വോയിസ് കോളുകൾ വെള്ളിയാഴ്ച മുതൽ അവസാനിക്കും. എയര്‍സെല്ലുമായുള്ള ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരിക്കുന്നത്. ഇനി റിലയൻസിൽ നിന്ന് 4ജി ഡാറ്റാ സർവ്വീസുകൾ മാത്രമേ ലഭിക്കുകയുള്ളൂ. റിലയന്‍സ് ഉപഭോക്താക്കളോട് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഉത്തരവിട്ട് ട്രായ് 2017 ഒക്ടോബർ 31ന് ഉത്തരവിറക്കിയിരുന്നു. നവംബര്‍ ആറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി മറ്റ് സര്‍വീസുകളിലേയ്ക്ക് മാറാത്തവര്‍ക്ക് ഈ കാലയളവിന് ശേഷം സര്‍വ്വീസ് തടസ്സപ്പെടുമെന്നും ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പോര്‍ട്ട് ചെയ്യുന്നതിനുള്ള കോഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്രായ് ഉപഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍ വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ലഭ്യമായത് കൊണ്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് മാറാന്‍ സാധിച്ചുവെങ്കിലും ഉപഭോക്താക്കൾ നന്നായി ബുദ്ധിമുട്ടിയിരുന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍ ഇനിമുതല്‍ 4ജി സേവനങ്ങള്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കുക. നിലവില്‍ ആന്ധ്ര പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങി എട്ട് ടെലികോം സര്‍ക്കിളുകളിലാണ് 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്. നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ 4ജി സേവനങ്ങള്‍ ലഭ്യമാകണോയെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ സാധിക്കുമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍ ട്രായിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ തലവൻ
ആർ കോമിന്റെ എല്ലാ സർവ്വീസുകളും ഏതാനും മാസങ്ങളായി മരവിപ്പിലായിരുന്നു. ജീവനക്കാരിൽ കുറച്ച് പേരെ മാത്രം നിലനിർത്തി ബാക്കി എല്ലാവരെയും പിരിച്ചു വിട്ടിരുന്നു. കേരളത്തിലെ ബിസിനസ് തലവനെ പുറത്താക്കി ഈ തസ്തിക തന്നെ നേരത്തെ റിലയൻസ് ഇല്ലാതാക്കിയിരുന്നു. ആർ കോമിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ബ്രോഡ്ബാന്റിന് 20000 വരിക്കാർ മാത്രമേയുള്ളൂവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
റിലയൻസ് തകരാൻ കാരണം ജിയോ?
വമ്പൻ ഓഫറുകളുമായെത്തി ടെലികോം രംഗത്ത് മേധാവിത്വം നേടിയ മുകേഷ് അംബാനിയുടെ ജിയോ കാരണം പണി കിട്ടിയത് സഹോദരൻ അനിൽ അംബാനിക്കായിരുന്നു. ജിയോയുടെ കടന്നുവരവോടെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻ വൻ നഷ്ടത്തിലേക്കാണ് കൂപ്പുക്കുത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് വോയ്സ് കോളുകളുടെ നിർത്തലാക്കൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ അനിൽ അംബാനിയുടെ ആർകോമിന്റെ നഷ്ട കണക്കുകൾ വർദ്ധിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഓഹരികളിലും ഇടിവ് സംഭവിച്ചു
ആർകോമിന്റെ ആകെ ഓഹരികളിൽ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർകോമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 1285 കോടി രൂപയുടെ നഷ്ടമാണ് ആർകോമിനുണ്ടായത്. മുൻ വർഷം 660 കോടി ലാഭത്തിലായിരുന്ന കമ്പനിയാണ് ഒറ്റയടിക്ക് നഷ്ടത്തിലേക്ക് കൂപ്പുക്കുത്തിയിരിക്കുന്നത്. ജിയോ വിപണിയിലെത്തിയതിന് ശേഷം മാത്രം മൊത്തം 1600 കോടി രൂപയുടെ നഷ്ടമാണ് ആർക്കോമിനുണ്ടായിരിക്കുന്നത്.
ബാങ്കുകളിൽ കോടികളുടെ ബാധ്യത
ആർകോം നഷ്ടത്തിലായെന്ന് മാത്രമല്ല, വിവിധ ബാങ്കുകളിലായി ഏകദേശം 42000 കോടി രൂപ കടമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആർകോം ടെലികോം വിഭാഗത്തിന് മാത്രമാണ് ഇത്രയധികം രൂപയുടെ കടബാധ്യതയുള്ളത്. കമ്പനി വൻ നഷ്ടത്തിലായതോടെ വിവിധ ബാങ്കുകൾ ആർകോമിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭിക്കാനുള്ള സാധ്യതയും മങ്ങുകയായിരുന്നു.
രാജ്യത്തെ നാലാം സ്ഥാനക്കാർ
വരിക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തുള്ള കമ്പനിയായിരുന്നു അനിൽ അംബാനിയുടെ ആർകോം. എയർസെല്ലുമായി സഹകരിക്കുമെന്ന് ആർകോം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വോയിസ് കോളുകൾ നിർത്തലാക്കുക എന്നതിലേക്ക് കടന്നത് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ യണിനോർ, എയർസെൽ എന്നിവ കേരളത്തിൽ സേവനം അവസാനിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഇനി ഐഡിയ, വോഡഫോൺ, എയർടെൽ, റിലയൻസ് ജിയോ എന്നീ സ്വകാര്യ കമ്പനികൾക്ക് പുറമേ ബിഎസ്എൻഎലും മാത്രമാണ് മൊബൈൽ സേവന രംഗത്ത് ഉള്ളത്.