ദില്ലി ലഫ്.ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തി സുപ്രീംകോടതി; ജനാധിപത്യത്തിന്റെ വിജയമെന്ന് കെജ്രിവാൾ
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിലെ അധികാരത്തർക്കത്തിൽ ആം ആദ്മി സർക്കാരിന് ആശ്വാസമായി സുപ്രീം കോടതിയുടെ വിധി. ദില്ലിയിൽ ഭരണം നടത്താനുള്ള യഥാർത്ഥ അവകാശം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് കോടതി നിരീക്ഷിച്ചു. ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്രാധികാരം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ദില്ലിയുടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചംഗ ബൈഞ്ചിൽ മുന്ന് ജഡ്ജിമാർ പ്രത്യേകം പ്രത്യേകമായാണ് വിധി പറഞ്ഞത്.
സ്വതന്ത്രാധികാരം ഇല്ല
ലെഫ്റ്റ്നന്റ് ഗവർണറിന് സ്വതന്ത്രാധികാരം ഇല്ല. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കരുത്. സർക്കാരുമായി യോജിച്ച് വേണം ലെഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കാനെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിസഭയെടുക്കുന്ന എല്ലാ തീരുമാനങ്ങളും ഗവർണറെ അറിയിക്കണം. എന്നാൽ അവ നടപ്പിലാക്കുന്നതിന് ഗവർണറുടെ അനുവാദം ആവശ്യമില്ല. ആർട്ടിക്കിൾ 239 AA പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
പൂർണ സംസ്ഥാന പദവി
ദില്ലിക്ക് പൂർണ സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. നിയമം,ഭൂമി, ക്രമസമാധാനം, എന്നി വിഷയങ്ങളിൽ ദില്ലി സർക്കാരിന് സ്വതന്ത്രമായ തീരുമാനം എടുക്കാൻ അവകാശമില്ല. എന്നാൽ ഈ വിഷയങ്ങളിൽ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം ഗവർണർക്കാണ്. ദില്ലി സർക്കാരിന് കൂടുതൽ അവകാശങ്ങൾ നൽകുന്നതും ഗവർണറുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ വിധി.
അധികാര തർക്കം
രാജ്യതലസ്ഥാനവും പൂർണ സംസ്ഥാന പദവി ഇല്ലാത്തതുമായ ദില്ലിയിലെ ഭരണത്തലവൻ ലഫ്.ഗവർണറാണെന്ന് 2016 ഓഗസ്റ്റിലാണ് ദില്ലി ഹൈക്കോടതി വിധിച്ചത്. ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ എടുക്കുന്ന ഏതു തീരുമാനവും നിലനിൽക്കില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. ഇതോടെ ദില്ലി സർക്കാർ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയോ പുതിയതായി നിയമിക്കുകയോ ചെയ്തപ്പോഴെല്ലാം ഗവർണർ ഇടപെടുകയായിരുന്നു. ഉദ്യോഗസ്ഥർ സർക്കാരുമായി സഹകരിക്കാതെ വരികയും സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടുകൂടിയാണ് ആം ആദ്മി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ സാക്രി, എ.എം ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഢ് എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ഇന്ദിരാ ജെയ്സിങ് എന്നിവരാണ് ദില്ലി സർക്കാരിന് വേണ്ടി ഹാജരായത്.
|
ജനാധിപത്യത്തിന്റെ വിജയം
ദില്ലിയിലെ ലഫ്.ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ടുള്ള വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ചരിത്രപരമായ വിധിയെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മുൻ മുഖ്യമന്ത്രി ക്ഷീല ദീക്ഷിതും പറഞ്ഞു. സർക്കാരും ലഫ്. ഗവർണറും യോജിച്ച് പ്രവർത്തക്കേണ്ടവരാണ്. കോൺഗ്രസ് ഭരിച്ച 15 വർഷവും ദില്ലിയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ക്ഷീല ദീക്ഷിത് പറഞ്ഞു.