ടെലികോം കമ്പനികൾക്ക് ആശ്വാസം; സ്‌പെക്ട്രം കുടിശ്ശിക അടയ്ക്കാന്‍ 2 വർഷം സമയം നീട്ടി നൽകി
ദില്ലി: പ്രതിസന്ധിയിലായ ടെലികോം മേഖലയക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. സ്‌പെക്ട്രം വാങ്ങിയതിലൂടെയുണ്ടായ കുടിശ്ശിക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് രണ്ടു വര്‍ഷം വരെ സമയം നല്‍കി. 2020-21, 2021-22 എന്നീ വര്‍ഷത്തെ പേയ്‌മെന്റുകള്‍ അടയ്ക്കാന്‍ സമയം നീട്ടി നല്‍കിയുള്ള ഈ നീക്കം റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സഹായകമാകും.
മഹാരാഷ്ട്രയില്‍ ബിജെപി പുറത്ത്!' മഹാ വികാസ ആഗധി' അധികാരത്തിലേക്ക്?പ്രഖ്യാപനം നാളെ
കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്തരത്തിലൊരു ഇളവ് നല്‍കിയതെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയും അംഗീകാരം നല്‍കി.
ടെലികോം സ്ഥാപനങ്ങള്‍ കുടിശ്ശിക തുകയായ 92,000 കോടി രൂപ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിനു നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ രണ്ട് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവരോടാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇതോടെ 2019 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 74,000 കോടി രൂപയുടെ നഷ്ടം ഇരുകമ്പനികള്‍ക്കുമായി റിപ്പോര്‍ട്ട് ചെയ്തു.
ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു കഴിഞ്ഞ ദിവസം സീതാരാമന്‍ പറഞ്ഞിരുന്നു. സാമ്പത്തിക നഷ്ടം കാരണം ഒരൊറ്റ ടെലികോം കമ്പനി പോലും പൂട്ടേണ്ടി വരില്ലെന്നും അവര്‍ വ്യക്തമാക്കി. സ്പെക്ട്രം ലേലത്തുക അടയ്ക്കാന്‍ കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ളൊരു രക്ഷാ പാക്കേജായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കുടിശ്ശിക തീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് രണ്ടുവര്‍ഷം സമയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യയിലെ ഒരു കോര്‍പ്പറേറ്റ് കമ്പനിക്കുണ്ടായ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ് വോഡഫോണ്‍ ഐഡിയയക്ക് ഉണ്ടായത്. 50,921 കോടി രൂപയുടെ നഷ്ടം. അതേസമയം എയര്‍ടെലിന് 23,045 കോടി രൂപയുടെ നഷ്ടവുമുണ്ടായി. 2019 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ റിലയന്‍സും 30,142 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. അതായത് ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നഷ്ടം.