ഭൂരിപക്ഷത്തിന് ക്ഷമ നശിച്ചാൽ ഗോധ്രയിലേതു പോലുള്ള കലാപങ്ങൾ ആവർത്തിച്ചേക്കാം, കർണാടക മന്ത്രി
ബെംഗളൂരു: ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ നഷ്ടപ്പെട്ടാൽ ഗോധ്രാ കലാപം പോലെയുള്ള സംഭവം ആവർത്തിച്ചേക്കാമെന്ന് ബിജെപി മന്ത്രി. കർണാടക ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി സിടി രവിയുടേതാണ് പരാമർശം. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി
ഭൂരിപക്ഷ സമുദായങ്ങൾ ക്ഷമ നശിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ മറന്നുപോയോ? ഗോദ്രയിൽ ട്രെയിൻ കത്തിച്ച ശേഷമുള്ള കലാപത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർത്തു നോക്കൂ, അത് ആവർത്തിക്കാൻ കഴിയുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം, ഞങ്ങളുടെ ക്ഷമ നശിപ്പിക്കരുത്- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തെ കേന്ദ്ര റെയിൽ വേ സഹന്ത്രി സുരേഷ് അംഗാദി പറഞ്ഞത് വിവാദമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുകയാണ്. ദില്ലിയിൽ പ്രതിഷേധം കനക്കുകയാണ്. ദില്ലി ജുമാ മസ്ജിദിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. സീലാംപൂർ മസ്ജിദിന് മുമ്പിൽ നടന്ന പ്രതിഷേധത്തിലും ആയിരങ്ങൾ പങ്കെടുത്തു. രാജ്യത്തെ വിവിധ നഗരങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.