തൊഴിലാളികളുടെ മടക്കം, പണമൊഴുക്ക് കുറയുന്നു, സാമ്പത്തിക രംഗത്ത് പ്രതിസന്ധി കടുക്കും
ദില്ലി: കൊവിഡ് രോഗവ്യാപനം ലോകവ്യാപകമായി ശക്തമായി തന്നെ തുടരുന്ന സാഹചര്യമാണ്. കൊവിഡിനെ പ്രതിരോധിക്കാനുളള വാക്സിന് പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതേ ഉളളൂ. കൊവിഡ് വൈറസ് ലോകത്തിന്റെ സാമ്പത്തിക ഘടനയെ തകിടം മറിച്ചിരിക്കുകയാണ്. രാജ്യത്ത് നേരത്തെ തന്നെ ദുര്‍ബലമായിരുന്ന സാമ്പത്തിക രംഗം കൊവിഡ് വ്യാപനത്തോടെ കൂടുതല്‍ മോശമായ നിലയിലേക്ക് മാറി.
കൊവിഡ് കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകുന്ന ഘടകങ്ങളിലൊന്ന് വിദേശങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രവാസികളുടെ തിരിച്ച് വരവും അതോടെ വിദേശത്ത് നിന്നുളള പണമൊഴുക്ക് നിലയ്ക്കുന്നതുമാണ്. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് വലിയ തോതില്‍ ആളുകള്‍ മടങ്ങി വരുന്നത്. കേരളത്തിലടക്കം ആയിരങ്ങള്‍ മടങ്ങി എത്തിക്കഴിഞ്ഞു.
മിക്കവരും ജോലി നഷ്ടപ്പെട്ടാണ് തിരികെ എത്തുന്നത്. തിരികെ ചെന്ന് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും ഉറപ്പ് തന്നെയില്ല. ഇന്ത്യയിലേക്കുളള പണം വരവിന്റെ 60 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കൊവിഡോട് കൂടി അത് കാര്യമായി തന്നെ ബാധിക്കപ്പെട്ടിരിക്കുന്നു. ആഭ്യന്തര പണമൊഴുക്കും വളരെ ഇടിഞ്ഞിട്ടുണ്ട്. നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുളള പണമൊഴുക്ക് കുറഞ്ഞിരിക്കുകയാണ്.
കുടിയേറ്റ തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്നും അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയതാണ് ഇതിന് കാരണം. വിദേശങ്ങളില്‍ നിന്നും രാജ്യത്തേക്കുളള പണം വരവ് ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്നത് ആയിരുന്നു. 80 ബില്യണ്‍ ഡോളറിന് അടുത്തായിരുന്നു അത്. ഏപ്രിലില്‍ ലോകബാങ്ക് പ്രവചിച്ചത് ഇന്ത്യയുടെ പണമൊഴുക്ക് 23 ശതമാനം ഇടിയുമെന്നാണ്. 2020ല്‍ 83 ബില്യണ്‍ ഡോളറില്‍ നിന്നും 64 ബില്യണ്‍ ഡോളറിലേക്ക് താഴുമെന്നാണ് കണക്ക് കൂട്ടല്‍. 2019-20 വര്ഷത്തിലുളളതിനേക്കാള് 25 ശതമാനം കുറഞ്ഞ് 55-60 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് യുഎസ്ബി റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!
ആകെയുളള പണം വരവില്‍ ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള പണം അയക്കല്‍ 62 ശതമാനം ആണ്. 20 ശതമാനം അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുമാണ്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് ജിസിസിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ച തളര്‍ന്നത് തൊഴിലിനെ ബാധിക്കുന്നു. ഇതും ഇന്ത്യയെ ബാധിക്കും. വിദേശത്ത് നിന്നുളള പണമൊഴുക്ക് കുറയുന്നത് കേരളം പോലുളള സംസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ലൊടിക്കാന്‍ പോന്നതാണ്.