രമ്യ ഹരിദാസ് ലോക്സഭയിൽ പാട്ട് പാടുകയല്ല, നല്ല മലയാളത്തിൽ ബിജെപിക്കെതിരെ തകർപ്പൻ പ്രസംഗം!
Recommended Video
ദില്ലി: ഇടത് കോട്ടയായ ആലത്തൂരില്‍ പികെ ബിജു എന്ന വന്‍മരത്തെ വീഴ്ത്തിയാണ് രമ്യ ഹരിദാസ് ലോക്‌സഭയില്‍ എത്തിയത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ രമ്യ താരമായി. ലോക്‌സഭയില്‍ രമ്യയുടേത് ഇത് കന്നിയങ്കമാണ്. ലോക്‌സഭയില്‍ പോകുന്നത് പാട്ട് പാടാനാണോ എന്ന് പരിഹസിച്ചവര്‍ക്കുളള ഉത്തരമാണ് പോക്‌സോ നിയമ ഭേദഗതി ബില്‍ ചര്‍ച്ചയിലെ രമ്യയുടെ പ്രസംഗം.
ബിജെപിയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു രമ്യയുടെ പ്രസംഗം. ചര്‍ച്ചയ്ക്കിടെ ഉന്നാവോ വിഷയം രമ്യ ഉന്നയിച്ചത് മന്ത്രി സ്മൃതി ഇറാനിയേയും ബിജെപി അംഗങ്ങളേയും ചൊടിപ്പിച്ചു. മലയാളത്തിലായിരുന്നു രമ്യയുടെ തകര്‍പ്പന്‍ പ്രസംഗം.
രമ്യയുടെ ഉഗ്രന്‍ പ്രസംഗം
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിയാണ് ലോക്‌സഭയില്‍ പോക്‌സോ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ബില്‍ അവതരണത്തിന് പിന്നാലെ ചൂടേറിയ ചര്‍ച്ചയാണ് ലോക്‌സഭയില്‍ നടന്നത്. അക്കൂട്ടത്തില്‍ ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസ് ബിജെപി കടന്നാക്രമിച്ച് കയ്യടി നേടി. മലയാളത്തില്‍ ആയിരുന്നു ഉന്നാവോ വിഷയം അടക്കം ഉന്നയിച്ച് കൊണ്ടുളള രമ്യയുടെ ഉഗ്രന്‍ പ്രസംഗം. 5 മിനിറ്റോളമാണ് രമ്യയ്ക്ക് സംസാരിക്കാനായത്.
പ്രസംഗം മലയാളത്തിൽ
താന്‍ ഇംഗ്ലീഷിന് പകരം മലയാളമാണ് സംസാാരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് രമ്യ പറഞ്ഞു. സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ച പ്രധാനപ്പെട്ട വിഷയത്തില്‍ തന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ മാതൃഭാഷയായ മലയാളത്തിനാണ് സാധിക്കുകയെന്ന് രമ്യ പറഞ്ഞു. ലോകത്ത് യഥാര്‍ത്ഥമായ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, യുദ്ധത്തിനെതിരെ ഒരു മുന്നേറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ അത് കുട്ടികളില്‍ നിന്ന് തുടങ്ങണം എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ് ഉദ്ധരിച്ചാണ് രമ്യ പ്രസംഗം ആരംഭിച്ചത്.
നിവൃത്തിയില്ലാതെ നടപടി
''ഇന്നത്തെ ദിവസം തന്നെ ബിജെപി സര്‍ക്കാരിന് ഇത്തരമൊരു നിയമഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിക്കേണ്ടി വന്നു എന്നത് വാസ്തത്തില്‍ വലിയ വിരോധാഭാസമാണ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ തങ്ങളുടെ ഒരു എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അത്തരമൊരു നടപടിക്ക് പാര്‍ട്ടി നിവൃത്തിയില്ലാതെ നിര്‍ബന്ധിതരായ എന്നതാണ് വാസ്തവം. സുപ്രീം കോടതിയും മാധ്യമങ്ങളും പൊതു സമൂഹവും ഇടപെട്ട് സൃഷ്ടിച്ച സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഏറെ വൈകിയെങ്കിലും ബിജെപി തങ്ങളുടെ എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ചത്.
തടസ്സപ്പെടുത്തി ഭരണപക്ഷം
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ അതിശക്തവും മാതൃകാപരവുമായ നടപടിയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളുടെ സുരക്ഷിതമായ വളര്‍ച്ച ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്റെയും ഭരണ സംവിധാനത്തിന്റെയും ഉത്തരവാദിത്തവും ആണ്''. ഈ ഘട്ടത്തില്‍ ബിജെപി എംപിമാര്‍ ബഹളം വെച്ച് പ്രസംഗം തടസ്സപ്പെടുത്തി. പ്രതിപക്ഷ എംപിമാര്‍ രമ്യയുടെ രക്ഷയ്‌ക്കെത്തി. പാര്‍ലമെന്റില്‍ സംസാരിക്കാനുളളത് തന്റെ അവകാശമാണ് എന്ന് പറഞ്ഞ് രമ്യ തന്റെ പ്രസംഗം തുടര്‍ന്നു.
ഇരകളുടെ ജീവന് ഭീഷണി
''ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്ന നിയമഭേദഗതിയെ കുറിച്ച് ചില ആശങ്കകള്‍ ഉന്നയിക്കാതെ നിവൃത്തിയില്ല. വേണ്ടത്ര ഗൃഹപാഠം ഈ ബില്ലിന് പിന്നിലുണ്ടോ എന്ന് സംശയമാണ്. ഈ മേഖലയുമായി ബന്ധമുളളവരുമായി വേണ്ടത്ര ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി വരുന്നതിന് മുന്‍പേ ഭേദഗതിയിലേക്ക് പോയതില്‍ ദുരൂഹതയുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുമ്പോള്‍ തന്നെ പീഡനത്തില്‍ പ്രതികളായവര്‍ക്ക് വധശിക്ഷ കൊടുക്കുന്നത് ഇരകളുടെ ജീവന് ഭീഷണി ഉണ്ടാക്കും.
കയ്യടിപ്പ് പ്രതിപക്ഷം
ഇരയെ ഇല്ലാതാക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കും. അതിനുളള ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തര്‍ പ്രദേശില്‍ ഉന്നാവോയില്‍ നടന്ന സംഭവം. ഇരയെ മാത്രമല്ല കുടുംബത്തേയും അഭിഭാഷകനേയും ഇല്ലായ്മ ചെയ്യാനുളള ശ്രമം ആണുണ്ടായിരിക്കുന്നത്. പരമാവധി ശിക്ഷ വധശിക്ഷയാകുന്നതിലേക്ക് മാറരുത്. പരമാവധി വേഗത്തില്‍ ഇരയ്ക്ക് നീതി ലഭിക്കാനുളള സംവിധാനം ഉണ്ടാവണം എന്നും രമ്യ ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ കയ്യടിയോടെയാണ് രമ്യയുടെ പ്രസംഗത്തെ സ്വീകരിച്ചത്.