വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു, അന്ത്യം അമേരിക്കയിൽ
ദില്ലി: വിഖ്യാത ഹിന്ദുസ്ഥാന സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് അന്ത്യം. 90 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത രംഗത്തെ അതികായന്മാരില്‍ ഒരാളായി അറിയപ്പെടുന്ന പണ്ഡിറ്റ് ജസ് രാജ് ഇന്ത്യയ്ക്ക് അകത്തും പുറത്തും എണ്ണമറ്റ വേദികളില്‍ പാടി. ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ മൂന്ന് പത്മ (പത്മശ്രീ, പദ്മ ഭൂഷണ്‍, പദ്മ വിഭൂഷണ്‍) പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചിട്ടുണ്ട്.
പണ്ഡിറ്റ് ജസ്‌രാജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിടവാങ്ങിയത് സമാനകളില്ലാത്ത സംഗീത ഗുരുവെന്നാണ് പ്രധാനമന്ത്രി അനുശോചിച്ചത്. ഹരിയാനയില്‍ ആണ് പണ്ഡിറ്റ് ജസ്‌രാജിന്റെ ജനനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ മേവാഡി ഖരാനയില്‍ ആയിരുന്നു പണ്ഡിറ്റ് ജസ്‌രാജ് ഉള്‍പ്പെട്ടിരുന്നത്. ജുഗല്‍ബന്ദിയില്‍ അദ്ദേഹം സ്വന്തമായ ഒരു ശൈലി ആവിഷ്‌ക്കരിച്ചിരുന്നു.
പ്രമുഖരായ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ പണ്ഡിറ്റ് ജസ്‌രാജിന് ശിഷ്യന്മാരായിട്ടുണ്ട്. സ്വന്തമായി രാഗത്തിനും രൂപം നല്‍കിയിട്ടുണ്ട്. തുംരി ശൈലിയും ഖയാലുകളും സമന്വയിപ്പിച്ച സംഗീതകാരനായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. 80 വര്‍ഷത്തിലേറെ നീണ്ട് നിന്ന സംഗീത ജീവിതത്തിനാണ് അവസാനമായിരിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തും അദ്ദേഹം സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയിരുന്നു.
ഒരു ഗ്രഹത്തിന് പേര് നല്‍കപ്പെട്ട ഒരേയൊരു സംഗീതജ്ഞന്‍ കൂടിയാണ് പണ്ഡിറ്റ് ജസ്‌രാജ്. 2006ല്‍ ഇന്റര്‍നാഷണല്‍ അസ്ട്രണോമിക്കല്‍ യൂണിയന്‍ ചെറിയ ഗ്രഹമായ 2006 വിപി32ന് പണ്ഡിറ്റ് ജസ്‌രാജ് എന്ന് പേര് നല്‍കി. 2006 നവംബറിലാണ് ഈ ഗ്രഹം കണ്ടുപിടിക്കപ്പെട്ടത്. മൊസാര്‍ട്ട്, ബീഥോവന്‍, ടെനര്‍, ലൂസിയാനോ പവര്‍ എന്നിവര്‍ക്കൊപ്പം അനശ്വരരായ സംഗീതജ്ഞരെന്ന ഗണത്തില്‍ പേര് ചേര്‍ക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സംഗീതകാരന്‍ കൂടിയാണ് പണ്ഡിറ്റ് ജസ്‌രാജ്. മധുരയാണ് അദ്ദേഹത്തിന്റെ ഭാര്യ. ദുര്‍ഗ, ശാരംഗ് ദേവ് എന്നീ രണ്ട് മക്കളുമുണ്ട്.