പദ്മാവതി റിലീസ് തീയ്യതി മാറ്റി; ആരുടെയും സമ്മർദ്ദത്തെ തുടർന്നല്ലെന്ന് നിർമ്മാതാക്കൾ!
മുംബൈ: നിരവധി അഭ്യൂഹങ്ങൾക്കൊടുവിൽ സഞ്ജയി ലീല ബൻസാലി സംവിദാനം ചെയ്ത പദ്മാവതിയുടെ റീസിങ് ഡേറ്റ് മാറ്റി. ദീപിക പദുകോൺ, റൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ മുഖ്യകഥാ പാത്രങ്ങളായി എത്തുന്ന പദ്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. തീരുമാനം ആരുടെയും സമ്മര്‍ദത്തെത്തുടര്‍ന്നല്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വാക്കം18 മോഷൻ പിക്ച്ചർ പറഞ്ഞു. എത്രയും വേഗം തടസ്സങ്ങള്‍ നീങ്ങി സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. ആവശ്യമായ ക്ലിയറൻസ് നിലവിൽ വന്നാൽ പുതിയ റിലീസ് ഡേറ്റ് പ്രഖായപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നു വന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജൻ; 'മാതൃഭൂമിയുടേത് സംഘപരിവാര്‍സേവ', വാർത്ത ലഘൂകരിച്ചു
അതേസമയം പദ്മാവതി സിനിമയുടെ പേരില്‍ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്കും ചിത്രത്തിലെ നായിക ദീപിക പദുക്കോണിനും ഭീഷണികള്‍ വര്‍ദ്ധിച്ചു വരുകയാണ്. സിനിമയുടെ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്‍റെയും തല വെട്ടുന്നവര്‍ക്ക് അഞ്ചുകോടിയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല സിനിമയില്‍ പദ്മാവതിയായി അഭിനയിച്ചാല്‍ ദീപികയുടെ മൂക്ക് ചെത്തുമെന്ന് രജപുത്രയുട സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും സിനിമയ്‌ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. സിനിമ പ്രദര്‍ശനത്തിന് എത്തുന്ന ദിവസം ഭാരത് ബന്ദ് ആചരിക്കാനാണ് കര്‍ണി സേനയുടെ ആഹ്വാനം. അലാവുദ്ദീന്‍ ഖില്‍ജി 1303 ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്‍റെ കഥയാണ് ബന്‍സാലി ചിത്രത്തിലൂടെ പറയുന്നത്. റാണാ റാവല്‍സിംഗിന്‍റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഗാനരംഗങ്ങളും സിനിമയിലുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കുമെന്നാണ് ആരോപണം. അതേസമയം സിനിമാ പ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിച്ചു. 190 കോടി രൂപ ചെലവഴിച്ചാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരും രംഗത്ത്
സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവതി' സിനിമക്കെതിരേ തീവ്ര ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്ന് ഉത്തർ പ്രദേശ് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് യുപി ആഭ്യന്തരസെക്രട്ടറി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കഴിഞ്ഞദിവസം അയച്ച കത്തില്‍ പറയുന്നു. വിവാദചിത്രം ഇറങ്ങേണ്ട സാഹചര്യമല്ല ഇപ്പോള്‍ യുപിയിലേത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. 'പദ്മാവതി' പോലൊരു സിനിമ ഈ സമയത്ത് റിലീസ്‌ചെയ്യുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്നും സുരക്ഷ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ട് നേരിടുമെന്നും കത്തിലുണ്ട്.
അണിയറ പ്രവർത്തകർക്ക് ഭീഷണി
ഇതിനിടെ 'പദ്മാവതി'യുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും മുഖ്യവേഷംചെയ്ത നടി ദീപികാ പദുകോണിന്റെയും തലകൊയ്യുമെന്ന ഭീഷണിയുമായി പടിഞ്ഞാറന്‍ യുപിയിലെ സംഘടന ക്ഷത്രിയസമാജ് രംഗത്തിയിട്ടുണ്ട്. ദീപികയുടെയും ബന്‍സാലിയുടെയും തലകൊയ്യുന്നവര്‍ക്ക് അഞ്ചുകോടി രൂപ നല്‍കുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയുമായി അടുപ്പമുള്ള സംഘടനയാണിത്. സമാജിന്റെ മീററ്റിലെ സര്‍ദാനയില്‍നിന്നുള്ള നേതാവായ ഠാക്കൂര്‍ അഭിഷേക് സോമാണ് കൊലവിളിയുമായി രംഗത്തുവന്നത്. രജപുത്രസ്ത്രീകള്‍ പൊതുവേദിയില്‍ നൃത്തംചെയ്യാറില്ലെന്ന് സോം പറയുന്നു. സിനിമ രജപുത് വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ദീപികാ പദുകോണ്‍ രാജ്യം വിടുന്നതാണ് അവര്‍ക്ക് നല്ലത്. ചരിത്രമറിയാവുന്ന ബന്‍സാലി തിയേറ്ററില്‍നിന്ന് പണമുണ്ടാക്കാന്‍ ചരിത്രം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രിയും രംഗത്ത്
സഞ്ജയ് ലീല ബെന്‍സാലിയുടെ 'പത്മാവതി'യെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും രംഗത്ത് വന്നിരുന്നു. ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ സിനിമയില്‍ മാറ്റം വരുത്തുന്നത് വരെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തയച്ചിട്ടുണ്ട്. സിനിമയും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര്‍ സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നു.
പദ്മാവതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാതെ
സഞ്ജയ് ലീലാ ബെന്‍സാലി റാണി പദ്മാവതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാതെയാണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളതെന്നും സിനിമ ചരിത്രത്തെ കളിയാക്കുകയാണെന്നും ഭവാനി സിംഗ് ആരോപിക്കുന്നു. ചിത്രം ഹരിയാണയിലും ഇന്ത്യയിലും റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന അപേക്ഷ മാത്രമാണ് തങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ഉള്ളതെന്നും സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടാതെ കര്‍ണി സേന സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ കോലം കത്തിക്കുകയും ചെയ്തു. 13-14 നൂറ്റാണ്ടിൽ ചിറ്റോറിലെ രാജ്ഞിയായിരുന്ന പദ്മാവതിയെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയർന്നിരിക്കുന്ന ആരോപണം. രജപുത് വിഭാഗക്കാരാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.
വൈകുമെന്ന് നേരത്തെ ഉറപ്പുണ്ടായിരുന്നു
ഡിസംബര്‍ ഒന്നിനാണ് പത്മാവതി റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാമെന്ന് കാണിച്ച് തിരിച്ചയച്ചതോടെ ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. സിബിഎഫ് സി ചട്ടങ്ങള്‍ പ്രകാരം ഒരു ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ 61 ദിവസത്തെ സമയം എടുക്കാം. സാങ്കേതിക തകരാറിന്റെ പേരില്‍ ചിത്രത്തിന്‍റെ റിലീസ് വൈകിപ്പിക്കുകയാണ് ബോര്‍ഡിന്റെന ലക്ഷ്യമെന്നും ചില ആരോപണങ്ങള്‍ ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. രാജ്യത്ത് പത്മാവതിയ്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ ഒന്നില്‍ നിന്ന് 2018 ജനുവരി 12ലേയ്ക്ക് മാറ്റിവെച്ചേക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.