കോണ്‍ഗ്രസ് ആപ്പില്‍ ആളുകള്‍ കയറുന്നില്ലെന്ന്..ആപ് പിന്‍വലിച്ചതിനുള്ള കാരണം വിശദീകരിച്ച് കോണ്‍ഗ്രസ്
ബിജെപിക്ക് പിന്നാലെ ഉപയോക്താക്കളില്‍ നിന്നും വിവരം ചോര്‍ത്തുന്നെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആപ് പിന്‍വലിച്ചതിനുള്ള വിശദീകരണത്തില്‍ പണി മേടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിത്ത് ഐഎന്‍സി എന്ന ഔദ്യോഗിക ആപ്ലിക്കേഷനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിന് വേണ്ടിയാണ് ഈ ആപ് തയ്യാറാക്കിയതെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി ആരും ആപ് ഉപയോഗിക്കുന്നില്ലെന്നും അതാണ് ആപ് നീക്കം ചെയ്യാന്‍ കാരണമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.
ആപ്പില്‍ ലിങ്ക് നല്‍കിയ യുആര്‍എല്‍ആയ http://membership.inc.in ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ യുആര്‍എല്‍ നേരത്തേ തന്നെ തങ്ങള്‍ മാറ്റിയിരുന്നെന്നും ഇതിന് പകരം http://www.inc.in എന്ന യുആർഎല്ലിലേക്കു പോകണമെന്നു നിർദേശിക്കുന്നുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അപ്ഡേറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ആപ് വഴി നടത്തുന്നത്. എന്നാല്‍ തെറ്റായ യുആര്‍എല്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസിനെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നതിനാലാണ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ നീക്കം ചെയ്യേണ്ടതായി വന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സിംഗപ്പൂരിലെ ചില സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി യൂസേഴ്‌സ് ഡാറ്റ പങ്കുവെച്ചെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ ആപ് നീക്കം ചെയ്തത്. ബിജെപിയായിരുന്നു കോണ്‍ഗ്രസിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് ആപ്പിന്‍റെ സെര്‍വര്‍ സിംഗപ്പൂരിലാണെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ബിജെപിയുടെ പ്രചാരണം. അതേസമയം നേരത്തെ നരേന്ദ്ര മോദി ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കിട്ടിയ എട്ടിന്റെ പണിയാണിതെന്ന് പരിഹാസമുയര്‍ന്നിട്ടുണ്ട്.