കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കും; സഖ്യത്തില്‍ മാറ്റമില്ലെന്ന് ഡികെഎസ്, ജെഡിഎസിന് 12 സീറ്റ്
Recommended Video
ബെംഗളൂരു: കര്‍ണാടക ഭരണകക്ഷിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ഒരുമിച്ച് ജനവിധി തേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞു. സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എത്ര സീറ്റ് വേണം എന്ന കാര്യത്തില്‍ ജെഡിഎസ് നിബന്ധനയുമായി വന്നിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കും. സഖ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ബോര്‍ഡ്-കോര്പറേഷന് പദവികള്‍ പങ്കുവെക്കുന്നതില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നതയുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. ഇതുസംബന്ധിച്ചം ഡികെഎസ് പ്രതികരിച്ചു....
സഖ്യരൂപീകരണം
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു സഖ്യരൂപീകരണം. എന്നാല്‍ സഖ്യത്തില്‍ കല്ലുകടിയുണ്ടെന്നാണ് പ്രചാരണം. ജെഡിഎസ് നേതാവ് ദേവഗൗഡ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് മന്ത്രിമാര്‍
കോണ്‍ഗ്രസ് മന്ത്രിമാര്‍ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതിന് പുറമെ ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ബോര്‍ഡ് അധ്യക്ഷ പദവിയില്‍ നിയമിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ചില ബോര്‍ഡുകള്‍ ജെഡിഎസ് മന്ത്രിമാര്‍ക്ക് കീഴില്‍ വരുന്നതാണ്. കോണ്‍ഗ്രസ് പരിധിവിട്ട് കളിക്കുന്നുവെന്നാണ് ജെഡിഎസ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്.
19 പേരുടെ പട്ടിക
ബോര്‍ഡ് അധ്യക്ഷ പദവികളില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് 19 എംഎല്‍എമാരുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രി തീരുമാനം വൈകിപ്പിക്കുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഇതില്‍ വിശ്വാസ പരമായ പ്രശ്നം മാത്രമാണുള്ളതെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.
28 സീറ്റിലും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമായി തന്നെ മല്‍സരിക്കുമെന്ന് ഡികെഎസ് പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. 28 സീറ്റിലും ആരൊക്കെ മല്‍സരിക്കണമെന്ന കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കും.12 സീറ്റുകള്‍ ജെഡിഎസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡികെഎസ് പറഞ്ഞു.
ജെഡിഎസ്സിന് എത്ര സീറ്റ്
ജെഡിഎസ്സിന് എത്ര സീറ്റ് നല്‍കും, എത്ര സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കും എന്നീ കാര്യങ്ങളില്‍ ഡികെഎസ് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ചര്‍ച്ചയ്ക്ക് ശേഷം പറയാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 12 സീറ്റ് ജെഡിഎസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവ ഗൗഡയാണ് കഴിഞ്ഞദിവസം പറഞ്ഞത്. വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തയ്യാറാണെന്നും ദേവഗൗഡ പറഞ്ഞിരുന്നു.
മെറിറ്റ് അടിസ്ഥാനമാക്കി
മെറിറ്റ് അടിസ്ഥാനമാക്കിയാകും സീറ്റ് വിഭജനമുണ്ടാകുകയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ബോര്‍ഡ് നിയമനങ്ങളില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ അന്ത്യശാസനം നല്‍കിയെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. തിങ്കളാഴ്ചക്കകം നിയമനം നടന്നില്ലെങ്കില്‍ സഖ്യമുണ്ടാകില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം അന്ത്യശാസനത്തെ കുറിച്ച് അറിയില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.
ഹിന്ദുവിശ്വാസമായി ബന്ധപ്പെട്ട വിഷയം
കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോര്‍ഡ്-കോര്പറേഷന് നിയമനവുമായി ബന്ധപ്പെട്ട പട്ടിക എനിക്ക് കൈമാറിയിരുന്നു. താനാണ് അത് മുഖ്യമന്ത്രി കുമാരസ്വാമിക്ക് കൈമാറിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം വൈകിപ്പിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ടതാണ് കാരണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; രാജ്യം സ്തംഭിക്കും