നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന; അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച സംഘം!! ഒരാള്‍ അറസ്റ്റില്‍
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം പോലീസ് കണ്ടെത്തി. ബിജെപി നേതാവ് അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച അതേ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
ഇതോടെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എട്ട് മിനുട്ട് നീണ്ട ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. മുഹമ്മദ് റഫീഖ് എന്ന വ്യക്തിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ...
റഫീഖ് റിമാന്റില്‍
തിങ്കളാഴ്ചയാണ് മുഹമ്മദ് റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുനിയാമുത്തൂര്‍ സ്വദേശിയാണ്. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് മുഹമ്മദ് റഫീഖ്. കോയമ്പത്തൂര്‍ പോലീസ് തന്നെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ 15 ദിവസം റിമാന്റ് ചെയ്തു.
അദ്വാനിയെ വധിക്കാന്‍ നീക്കം നടത്തിയവര്‍
1998ലാണ് കോയമ്പത്തൂരില്‍ സ്‌ഫോടനമുണ്ടായത്. മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി ദേശീയ നേതാവുമായ എല്‍കെ അദ്വാനിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോയമ്പത്തൂരില്‍ സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് കേസ്. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ നീക്കം നടത്തിയതെന്ന സൂചനയാണ് പുറത്തുവരുന്നത്.
റഫീഖും പ്രകാശും തമ്മിലുള്ള സംഭാഷണം
മുഹമ്മദ് റഫീഖ് വാഹന ഡീലര്‍ പ്രകാശുമായി നടത്തുന്ന ഫോണ്‍ സംഭാഷണത്തിനിടെയാണ് മോദിയെ വധിക്കുന്ന കാര്യം സൂചിപ്പിക്കുന്നത്. എട്ട് മിനുട്ട് നീണ്ട ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനിടെ മോദിയെ വധിക്കുന്ന വിഷയത്തിലേക്ക് എങ്ങനെയാണ് സംഭാഷണം എത്തിയത് എന്ന് വ്യക്തമല്ല.
തുടക്കം വാഹനങ്ങളുടെ കാര്യത്തില്‍
കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷമാണ് മുഹമ്മദ് റഫീഖ് പുറത്തിറങ്ങിയത്. പിന്നീട് പഴയ വാഹനങ്ങളുടെ ഇടപാടുകള്‍ നടത്തിയാണ് ഇദ്ദേഹം ജീവിക്കുന്നത്. വാഹനങ്ങളുടെ കാര്യങ്ങള്‍ തന്നെയാണ് സംഭാഷണത്തിന്റെ തുടക്കത്തില്‍ മുഹമ്മദ് റഫീഖും പ്രകാശും തമ്മില്‍ പറയുന്നതും.
സോഷ്യല്‍ മീഡിയയില്‍ എങ്ങനെ?
എന്നാല്‍ സംഭാഷണത്തിനിടെ വിഷയം പെട്ടെന്ന് മാറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 1998ല്‍ അദ്വാനി കോയമ്പത്തൂരിലെത്തിയപ്പോള്‍ സ്‌ഫോടനം നടത്താന്‍ തീരുമാനിച്ച വ്യക്തിയും തങ്ങളോടൊപ്പമുണ്ടെന്നും റഫീഖ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭാഷണം പ്രചരിച്ചതോടെയാണ് പോലീസ് ഇക്കാര്യം പരിശോധിച്ചതും റഫീഖിനെ അറസ്റ്റ് ചെയ്തതും.
നഗരം നടുങ്ങിയ നിമിഷം
1998 ഫെബ്രുവരിയിലാണ് കോയമ്പത്തൂരിനെ നടുക്കി സ്‌ഫോടന പരമ്പരയുണ്ടായത്. 58 പേര്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ നശിച്ചിരുന്നു. തനിക്കെതിരെ നിരവധി കേസുകളുണ്ടെന്നും റഫീഖ് പറയുന്നുണ്ട്. ഈ സംഭാഷണം വ്യാജമാണോ എന്ന് പോലീസ് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ശാസ്ത്രീയ പരിശോധന
കോയമ്പത്തൂര്‍ സിറ്റി പോലീസ് ഫോണ്‍ സംഭാഷണം സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സംഭാഷണം റഫീഖും കരാറുകാരന്‍ പ്രകാശും തമ്മില്‍ തന്നെയാണോ എന്ന കാര്യം ഈ സംഘം പരിശോധിക്കും. ഓഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സേലം സ്വദേശി പ്രകാശ്
സേലം സ്വദേശിയാണ് പ്രകാശ്. ഇയാള്‍ വാഹന ഇടപാട് നടത്തുന്ന വ്യക്തിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വാഹന ഇടപാടുകാരനുമായി പ്രധാനമന്ത്രിയെ കൊലപ്പെടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യമെന്ത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ ജയിലുകളും തനിക്ക് സുപരിചിതമാണെന്നനും റഫീഖ് സംഭാഷണത്തിനിടെ പറയുന്നുണ്ട്.
കമ്മീഷണര്‍ പറയുന്നു
ഗുണ്ടാ നിയമ പ്രകാരം തനിക്കെതിരെ കേസുണ്ട്. തീവ്രവാദ പ്രവര്‍ത്തനം തടയല്‍ നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവ പ്രകാരം തനിക്കെതിരെ കേസുണ്ടായിരുന്നുവെന്നും റഫീഖ് പറയുന്നു. റഫീഖിന്റേതു തന്നെയാണോ സംഭാഷണം എന്നാണ് പോലീസ് പരിശോധിക്കുന്നത്. റഫീഖ് തന്നെയാണെന്ന് തെളിഞ്ഞാല്‍ കേസ് ഗൗരവമുള്ളതായി മാറുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ പെരിയയ്യ പറഞ്ഞു.
അന്വേഷണം ഇങ്ങനെ
മതവിദ്വേഷം പ്രചരിപ്പിക്കല്‍, ശത്രുത വളര്‍ത്തല്‍, കുറ്റകരമായ രീതിയില്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുഹമ്മദ് റഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ റഫീഖ് നടത്തിയ ഇടപാടുകളും പരിചയത്തിലുള്ള വ്യക്തികളെയുമെല്ലാം പോലീസ് നിരീക്ഷിച്ചുവരികയാണ്.
സൗദിയില്‍ അരാംകോ കേന്ദ്രം തകര്‍ക്കാന്‍ ശ്രമം; തുറമുഖം ലക്ഷ്യമിട്ട് നീക്കങ്ങള്‍, തിരിച്ചടി ആകാശത്ത്