രജനികാന്തിന് സ്റ്റാലിന്റെ പരിഹാസം; പാർട്ടി സമ്മേളനം കാണൂ... 'രാഷ്ട്രീയ ശൂന്യത'യെന്ന വീക്ഷണം മാറും!
ചെന്നെ: രാഷ്ട്രീയത്തിലിറങ്ങിയ സ്റ്റൈൽ മന്നൻ രജനികാന്തിനെ പരിഹസിച്ച് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍. 'നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് എന്നോട് ആളുകള്‍ ചോദിക്കുന്നു... തമിഴ്‌നാട്ടില്‍ ഒരു നേതൃത്വ ശൂന്യത ഉള്ളതിനാല്‍ ഇപ്പോള്‍ ഞാന്‍ വരുന്നു. ജയലളിതയില്ല, കരുണാനിധി വാര്‍ധക്യത്തിലാണ്. ഇപ്പോള്‍ ഒരു രാഷ്ട്രീയ ശൂന്യതയുണ്ട്. അതുകൊണ്ടാണ് ഞാന്‍ വരുന്നത്... നേതൃത്വം നല്‍കാന്‍...' എന്ന് രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ പരാമർത്തെയാണ് സ്റ്റാലിൻ പരിഹസിച്ചത്. തമിഴ്‌നാട്ടില്‍ 'രാഷ്ട്രീയ ശൂന്യത'യുണ്ടെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞിരുന്നു, ഞായറാഴ്ച്ച ഈറോഡില്‍ നടക്കാനിരിക്കുന്ന ഞങ്ങളുടെ പാര്‍ട്ടി സമ്മേളനം കണ്ടാല്‍ അവരൊക്കെ അവരുടെ വീക്ഷണം മാറ്റിക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രജനികാന്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു സ്റ്റാലിന്റെ മറുപടി. അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തിലേറുമെന്ന് ആത്മവിശ്വാസമുള്ളതായും സ്റ്റാലിന്‍ പറഞ്ഞു.
എനിക്ക് 67 വയസ്സായി എന്നിട്ടും രാഷ്ട്രീയത്തിൽ ഇറങ്ങാൻ തോന്നിയെങ്കിൽ അത് നിങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണെന്നും രജനികാന്ത് പറഞ്ഞിരുന്നു. ഡോ. എംജിആർ എഡ്യുക്കേഷൻ ആൻഡി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ടായിരുന്നു രജനികാന്തിന്റെ പരാമർശം. ഡിസംബറിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനുശേഷമുള്ള രജനികാന്തിന്റെ ആദ്യ പൊതുവേദിയായിരുന്നു ഇത്.