മല്ല്യയുടെ വാദങ്ങൾ ഇനി വിലപ്പോവില്ല; ഒരുങ്ങിയത് വിഐപി ജയിൽ മുറി, യൂറോപ്യൻ നിലവാരം, ജയിലിലും രാജാവ്?
ദില്ലി: ഒൻപതിനായിരം കോടി വായ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്ല്യയ്ക്ക് ഇന്ത്യയിൽ ഒരുങ്ങിയത് യൂറോപ്യൻ നിലവാരത്തിലുള്ള വിഐപി ജയിൽ മുറി. ഇന്ത്യൻ അഭിഭാഷകൻ യുകെ കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. മനുഷ്യാവകാശങ്ങള്‍ക്കു വലിയ മുന്‍തൂക്കം കല്‍പ്പിക്കുന്ന ബ്രിട്ടണിലെ കോടതികള്‍ ചില പ്രേത്യക സാഹചര്യങ്ങളില്‍ പ്രതികളെ വിട്ടുകൊടുക്കാന്‍ മുന്‍പു വിസമ്മതിച്ചിട്ടുള്ളതിനാലാണു മല്യയുടെ അഭിഭാഷകര്‍ ജയിലുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി രക്ഷപ്പെടല്‍ ശ്രമം നടത്തിയത്.
ഇതോടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന തടവറകളാണ് ഇന്ത്യയിലുള്ളതെന്ന മല്യയുടെ വാദം ഇനി വിലപ്പോവില്ല. മല്യയ്‌ക്കെതിരെ സിബിഐ നല്‍കിയ വായ്പത്തട്ടിപ്പിന്റെ തെളിവുകള്‍ സ്വീകാര്യമാണെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചതു സംബന്ധിച്ച തെളിവുകള്‍ കൂടി ഇനി യുകെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുള്ള മല്യയ്ക്ക് അയാളുടെ ആവശ്യമനുസരിച്ച് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും സിബിഐ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്
ഇന്ത്യയുടെ ആവശ്യങ്ങൾ യുകെ കോടതി അംഗീകരിച്ചാൽ മല്ല്യ ഇന്ത്യയിൽ ജയിലില് കഴിയേണ്ടി വരും. കേസിന്റെ അവസാന വാദം ജൂലൈ 11നാണ് നടക്കുക. ഇന്ത്യന്‍ ജയിലുകളില്‍ മറ്റേത് രാജ്യത്തേക്കാളും മികച്ച രീതിയില്‍ തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി കോടതിയെ ബോധിപ്പിച്ചെന്നാണ് സൂചന. ഇന്ത്യയ്ക്ക് മല്യയെ കൈമാറരുതെന്നും കൈമാറിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയ ശേഷമാണ് മല്യ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്ക് മുങ്ങിയത്.
പണികൊടുത്തത് ബിഒസി
ബ്രിട്ടനിലേയ്ക്ക് പോയ മല്യ പിന്നീട് ഇതുവരെ ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രം ബ്രിട്ടനെ സമീപിച്ചത്. അതേസമയം സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ നേരത്തെ 2017 ഒക്ടോബർ മൂന്നിന് വിജയ് മല്യ ബ്രിട്ടനിൽ വച്ച് അറസ്റ്റിലായിരുന്നു. ലണ്ടനിലെ വസതിയിൽ വച്ച് മല്യയെ അറസ്റ്റ് ചെയ്ത പോലീസ് ലണ്ടന്‍ വെസ്റ്റ്മിസ്റ്റർ കോടതിയിൽ ഹാജരാക്കിയെങ്കിലും മല്യയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും ബിഒഎസി ഏവിയേഷനുമായുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കേസിലെ വിധിയാണ് മല്യയ്ക്ക് തിരിച്ചടിയായത്.
തിരിച്ചടയ്ക്കും.. ഉറപ്പ്
ബാങ്കുകളില്‍ നിന്ന് താനെടുത്ത തുക തിരിച്ചടയ്ക്കാമെന്നാണ് മല്യ പറഞ്ഞിരുന്നു. കര്‍ണാടക ഹൈക്കോടതിയില്‍ മല്യയുടെ യുബി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള യുനൈറ്റഡ് ബ്രൂവറിസ് ലിമിറ്റഡാണ് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നത്. തനിക്ക് 12400 കോടിയുടെ സ്വത്തുണ്ടെന്നാണ് മല്യ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ബാങ്കുകളില്‍ നിന്ന് കടമെടുത്തത് 6000 കോടിയാണ്. ഇതിന്റെ പലിശയും ചേര്‍ത്താല്‍ വെറും 10000 കോടിയില്‍ താഴെയെ വരൂ. അതിനാല്‍ തനിക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും മല്യ യുനൈറ്റഡ് ബ്രൂവറിസ് ലിമിറ്റഡ് മുഖാന്തിരം കർണാടക ഹൈക്കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
സന്തോഷ ജീവിതം
അതേസമയം കേസുകളിൽ നട്ടം തിരിയുമ്പോഴും വിജയ് മല്ല്യ സന്തോഷകരമായ ജീവിതം തന്നെയായിരുന്നു നയിച്ചിരുന്നത്. വിവദങ്ങൾക്കും കേസുകൾക്കുമിടയിലും അദ്ദേഹം മുന്നാമതും വിവാഹം കഴിക്കാൻ തയ്യാറായിരുന്നു എന്നതായിരുന്നു ശ്രദ്ധേയമായ കാര്യം. പിങ്കി ലാൽവാനിയെ ആയിരുന്നു വിവാഹം കഴിച്ചത്. മല്യയുടെ വിമാന കമ്പനിയില്‍ 2011ല്‍ ഫ്ലൈലറ്റ് അറ്റന്‍ഡന്റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ് പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുന്നത്. മല്ല്യയുടെ വിഷമ ഘട്ടത്തിലെല്ലാം പിങ്കി കൂടെ ഉണ്ടായിരുന്നു. പിങ്കിയും മല്ല്യയും ഒന്നായതിന്റെ മൂന്നാം വാർഷികം ഈ അടുത്തകാലത്താണ് ഇരുവരും ആഘോഷിച്ചത്. 2016ലും 2017ലുമാണ് വിജയ് മല്ല്യ വാർത്തകളിൽ നിറഞ്ഞ് നിന്നത്. രണ്ടുതവണ വിവാഹിതനായ മല്യയുടെ ആദ്യ ഭാര്യ സമീറ ത്യാബ്ജിയുമായുള്ള ബന്ധം '80കളിലായിരുന്നു. 1993ല്‍ രേഖയെ വിവാഹം ചെയ്തു. ഇപ്പോൾ 62 വയസ്സാണ് കോടീശ്വരനായ വിജയ് മല്ല്യയുടെ പ്രായം.