മെഡിക്കല്‍ വിദ്യാഭ്യാസം: വിദേശ ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ സംഭവിക്കുന്നതെന്ത്?
ദില്ലി: മെഡിക്കല്‍ വിദ്യഭ്യാസത്തിനായി ഇന്ത്യ വിടുന്നവരുടെ അടുത്തകാലത്തായി വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വിദേശത്തുനിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം നേടി ഇന്ത്യയിലെത്തുന്നവരില്‍ 15 ശതമാനത്തോളം പേര്‍ മാത്രമാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ‍്വേറ്റ്സ് എക്സാമിനേഷന്‍ അഥവാ എഫ്എംജിഇ പരീക്ഷ ജയിക്കുന്നത്. ബംഗ്ലാദേശ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്ന് പഠിച്ചെത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും പേരെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രണ്ട് രാജ്യങ്ങളാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഏറ്റവും കുറഞ്ഞ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിര്‍ബന്ധിത പരീക്ഷയാണ് എഫ്എംജിഇ.
ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ദീപാവലി ദിനത്തിൽ കർണാടകയിൽ എത്തും, കനത്ത ജാഗ്രത
എഫ്എംജിഇ പരീക്ഷ നടത്തിവരുന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 2015നും 2018നും ഇടയില്‍ വിദേശത്ത് നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ള 61,708 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 14.2% പേര്‍ മാത്രമാണ് പരീക്ഷ വിജയിച്ചിട്ടുള്ളത്. അതായത് 8,764 പേര്‍ മാത്രമാണ് പരീക്ഷ പാസായിട്ടുള്ളതെന്ന് ചുരുക്കം. ചൈന, റഷ്യ, ഉക്രൈന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മോശം പ്രകടനം കാഴ്ചവെച്ചതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എഫ്എംജിഇ പരീക്ഷക്ക് ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്യുന്നത് ചൈന, റഷ്യ, ബംഗ്ലാദേശ്, ഉക്രൈന്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, കസാഖിസ്താന്‍ എന്നീ രാജ്യങ്ങളാണ്. ഇക്കാലയളവില്‍ 87.6 ശതമാനം പേരാണ് പരീക്ഷക്ക് ഹാജരായിട്ടുള്ളത്.
മൗറീഷ്യസില്‍ നിന്ന് പരീക്ഷയെഴുതിയ 154 പേരില്‍ 81 പേര്‍ പരീക്ഷ പാസായിട്ടുണ്ട്. 52 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശ് നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 27 ശതമാനവും 17. 68ശതമാനവും പേരാണ് പരീക്ഷക്കിരുന്നത്. ഇവരില്‍ ബംഗ്ലാദേശില്‍ നിന്ന് പരീക്ഷയെഴുതിയ 1,265 പേരില്‍ 343 പേരും, നേപ്പാളില്‍ നിന്നുള്ളതില്‍ 5,894ല്‍ 1,042 പേരും പരീക്ഷയില്‍ വിജയിച്ചവരാണ്.
എന്നാല്‍ വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനായി ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന നിര്‍ദേശമാണ് നീതി ആയോഗ് അംഗമായ ഡോ. വിനോദ് പോള്‍ ചൂണ്ടിക്കാണിച്ചത്. പൊതുവേ ചൈന, ഉക്രൈന്‍, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ച് ഇന്ത്യയിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായിരിക്കേണ്ട ബോധ്യത്തെക്കുറിച്ചാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്. ഇത്തരത്തില്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് വിദേശസ്ഥാപനങ്ങളെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുമ്പോള്‍ സ്ഥാപനങ്ങളുടെ നിലവാരം കൂടി ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
ഇന്ത്യയില്‍ 77,000 എംബിബിഎസ് സീറ്റുകളാണുള്ളത്. സമീപ ഭാവിയില്‍ ഇന്ത്യയിലെ മെഡിക്കല്‍ സീറ്റുകള്‍ ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ രാജ്യങ്ങള്‍ക്ക് പുറമേ സൗദി അറേബ്യ, ഗുയാന, ലിബിയ, കേയ്മെന്‍ ദ്വീപുകള്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കാറുണ്ട്.