15കാരനെ തീകൊളുത്തിയെന്ന് ആരോപണം: സംഭവം ഉത്തര്‍പ്രദേശില്‍; നിഷേധിച്ച് പൊലീസ്
ലഖ്‌നൗ: ഹിന്ദു അനുകൂല മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ച മുസ്ലുിം തീകൊളുത്തിയതായി ആരോപണം. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം. ജയ് ശ്രീ റാം ചൊല്ലാന്‍ വിസമ്മതിച്ച തന്നെ നാല് പേര്‍ തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതായി പതിനഞ്ചുകാരന്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.
അതേസമയം, കുട്ടി സ്വയം തീകൊളുത്തിയതായും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ചന്ദൗലിയിലെ പോലീസ് അവകാശപ്പെടുന്നുണ്ട്. 45 ശതമാനം മാത്രമാണ് പൊള്ളലേറ്റതെന്നും, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ചന്ദൗലി പോലീസ് സൂപ്രണ്ട് കുമാര്‍ സിംഗിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടി പലരോടും പല കാര്യങ്ങളാണ് പറയുന്നത്. അതിനാല്‍ ഇത് സംശയകരമാണെന്നും പോലീസ് പറയുന്നു.
കുട്ടി ആരുടെയോ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ പറയുന്നത്. അവന്‍ പരാമര്‍ശിച്ച സ്ഥലങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിക്കുകയും പ്രസ്തുുത സ്ഥലങ്ങളില്‍ കുട്ടി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തുു. കുട്ടി സ്വയം തീകൊളുത്തിയതായി സാക്ഷികള്‍ കണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത നിരവധി സംഭവങ്ങളാണ് രാജ്യത്ത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂണില്‍ ഇതേ സംഭവത്തില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മുസ്ലീം യുവാവ് കൊല്ലപ്പെട്ടിരുന്നു. യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീരാം വിളിക്കണമെന്ന് ആക്രോശിച്ച ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ 2018-ല്‍ വര്‍ധിച്ചതായി യുഎസ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരമായ പ്രേരണയുള്ള കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപങ്ങള്‍, വിവേചനം, നശീകരണം, വ്യക്തികളുടെ മതവിശ്വാസങ്ങള്‍ നടപ്പാക്കാനുള്ള അവകാശത്തെ നിയന്ത്രിക്കുന്ന നടപടികള്‍ എന്നിവയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നിരുന്നാലും, റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരസിച്ചു.