സിഎഎ വിരുദ്ധ പ്രക്ഷോഭം: ഐഐടി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കി! ഇന്ത്യയിലേക്ക് മടങ്ങേണ്ടെന്ന് എംബസി
ചെന്നൈ: പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐഐടി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വിസ റദ്ദാക്കിയതിനൊപ്പം രാജ്യം വിടാനും ജര്‍മന്‍ പൗരനോട് ആവശ്യപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജര്‍മന്‍ പൗരനായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മദ്രാസിലെ ജേക്കബ് ലിന്ഡെന്താലിനെ വിസ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചുവെന്നാണ് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബറില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിനെ ഉദ്ധരിച്ച് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമിത് ഷായുടെ രാജിയല്ല പ്രധാനം, കോൺഗ്രസ് അടക്കമുളളവരെ ഞെട്ടിച്ച് മമത ബാനര്‍ജിയുടെ യൂടേണ്‍!
ഫെബ്രുവരി എട്ടിനാണ് വിസ റദ്ദാക്കുന്നതിനെക്കുറിച്ച് ജര്‍മനിയിലെ ഇന്ത്യന്‍ എംബസി ജേക്കബിനെ അറിയിക്കുന്നത്. എന്നാല്‍ കാരണങ്ങള്‍ ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല. ടെക്നിക്കല്‍ യൂണിവേഴ്സിറ്റി- ഡ്രെസ്ഡനിലെ വിദ്യാര്‍ത്ഥിയായിരുന്ന ജേക്കബ് 2019 ജൂലൈയിലാണ് മദ്രാസ് ഐഐടിയില്‍ ഫിസിക്സ് വിഭാഗത്തില്‍ ചേരുന്നത്. മെയ് മാസത്തോടെ കോഴ്സ് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിസ റദ്ദാക്കിയിട്ടുള്ളത്. ജൂണ്‍ 27നാണ് വിസയുടെ കാലാവധി തീരേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജേക്കബ്ബിന്റെ വിസ റദ്ദാക്കിയ അവസ്ഥയിലാണുള്ളത്. അതിനര്‍ത്ഥം ഉടനെ ഇന്ത്യയിലേക്ക് മടങ്ങാനോ കോഴ്സ് പൂര്‍ത്തിയാക്കാനോ കഴിയില്ല എന്നുതന്നെയാണ്.
എന്നാല്‍ വിസ റദ്ദാക്കിയ നടപടിയില്‍ സര്‍വ്വകലാശാലക്ക് പങ്കില്ല. അക്കാര്യം തീരുമാനിച്ചിട്ടുള്ളത് ഇമിഗ്രേഷന്‍ അധികൃതരാണെന്നാണ് ഐഐടി മദ്രാസ് ഡയറക്ടര്‍ ഭാസ്കര്‍ രാമമൂര്‍ത്തി അറിയിച്ചത്. വിസ അനുവദിക്കുകയാണെങ്കില്‍ ജര്‍മന്‍ പൗരനായ വിദ്യാര്‍ത്ഥിയ്ക്ക് മടങ്ങിയെത്തി കോഴ്സ് പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 19നാണ് ജേക്കബ് സ്വന്തം വിസയില്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകുന്നതിനെതിരെ ജര്‍മനിയിലെ ഇന്ത്യന്‍ എംബസി നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇന്ത്യയില്‍ തിരിച്ചയച്ചാലും കോഴ്സ് പൂര്‍ത്തിയാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് വിദ്യാര്‍ത്ഥി ഇന്ത്യന്‍ എംബസിയെ ധരിപ്പിച്ചത്.
2019 ഡിസംബര്‍ 26നാണ് ലിന്ഡെന്തല് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധതത്തില്‍ പങ്കെടുത്തത്. ചെന്നൈയില്‍ നടന്ന പ്രതിഷേധ റാലിയില്‍ അഡോള്‍ഡ് ഹിറ്റ്ലര്‍ക്ക് കീഴിലുണ്ടായിരുന്ന ജര്‍മനിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പ്ലക്കാര്‍ഡും കയ്യിലേന്തിയിരുന്നു.