വാട്സ്ആപ്പ് ചാറ്റ് തന്റേതെന്ന് ദീപിക പദുക്കോൺ സമ്മതിച്ചു? ചാറ്റുകൾ വീണ്ടെടുത്ത് എൻസിബി
മുംബൈ: മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ദീപിക പദുക്കോണിനെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീപിക പദുക്കോണിനെയും കരിഷ്മ പ്രകാശിനെയും ഒരുമിച്ചിരുത്തിയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതെന്നാണ് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നത്. 2017ലെ വാട്സ്ആപ്പ് ചാറ്റ് സംബന്ധിച്ച് ഇരുവരും കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദീപിക പദുക്കോൺ നൽകിയ മറുപടിയിൽ എൻസിബി തൃപ്തരല്ലെന്നും തുടർന്ന് എൻസിബി ഓഫീസർ കെപിഎസ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ചോദ്യം ചെയ്തെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. മയക്കുമരുന്ന് ശേഖരണം, ഉപയോഗം, മയക്കുമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങളായിരിക്കും രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ചോദിച്ചറിയുന്നത്.

ആവശ്യപ്പെട്ടതെന്ത്?
ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ട് വാട്സ്ആപ്പിൽ ചാറ്റ് ചെയ്തതായി നടി ദീപിക പദുക്കോൺ തുറന്ന് സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാനേജരായ കരിഷ്മ പ്രകാശുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ് സംബന്ധിച്ച് ദീപിക നിർണായക മൊഴി നൽകിയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മയക്കുമരുന്ന് കേസ് പുറത്തുവന്നതോടെ ദീപിക പദുക്കോണും കരിഷ്മയും തമ്മിലുള്ള പഴയ വാട്സ്ആപ്പ് ചാറ്റുകൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വീണ്ടെടുത്തിരുന്നു. കഞ്ചാവ് വേണ്ടെന്നും ഹാഷിഷ് ആണെങ്കിൽ മതിയെന്നും ദീപിക ആവശ്യപ്പെടുന്നത് ഇരുവരും തമ്മിലുള്ള ചാറ്റിലുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

അഞ്ചംഗ സംഘം
വനിതകൾ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരുടെ സംഘമാണ് ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാവാൻ മുംബൈയിലേക്ക് വിളിപ്പിച്ചതോടെ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് ദീപിക എൻസിബിയുടെ ഓഫീസിലെത്തുന്നത്. ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദീപികയെ ചോദ്യം ചെയ്യുന്നത്. രാകുൽ പ്രീത് സിംഗിനെയും കരിഷ്മയെയും കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. രാകുൽ പ്രീതിനെ നാല് മണിക്കൂർ ചോദ്ം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ദീപിക പദുക്കോണിന് പുറമേ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരോടും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ ഹാജരാവാൻ നിർദേശിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായത്.

ചാറ്റ് എൻസിബിയ്ക്ക്
2017ൽ ദീപിക ലഹരി മരുന്ന് ആവശ്യപ്പെട്ട വാട്സ്ആപ്പ് ചാറ്റാണ് അന്വേഷണത്തിനിടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഈ ചാറ്റ് ഒരു ഗ്രൂപ്പിനുള്ളിലാണ് നടന്നിട്ടുള്ളതെന്നും ഇതേ ഗ്രൂപ്പിന്റെ അഡ്മിൻ ദീപികയാണെന്നും കേന്ദ്ര ഏജൻസി അന്വേഷണത്തിനിടെ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കേസിൽ റിയാ ചക്രവർത്തി അറസ്റ്റിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കുടുതൽ നടിമാർ മയക്കുമരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഇതോടെ താരങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപകമാക്കിയിരുന്നു.
Recommended Video

പാർട്ടിയെക്കുറിച്ചുള്ള വിവരം
2017ൽ കോക്കോ ക്ലബ്ലിൽ നടന്ന പാർട്ടിയെക്കുറിച്ചുള്ള വിവരങ്ങളും ദീപികയിൽ നിന്ന് എൻസിബി സംഘം ചോദിച്ചിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ ദീപിക പദുക്കോണും രൺവീർ സിംഗും മുംബൈയിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് ഉന്നത അഭിഭാഷകനെ കണ്ടതായും തുടർന്ന് നിയമപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 12 അംഗ അഭിഭാഷകരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായും ടൈംസ് നൌ റിപ്പോർട്ട് ചെയ്തിരുന്നു. ജയ സാഹ അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പിൽ ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും അംഗമായിരുന്നുവെന്നും ടൈംസ് നൌ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.


Click it and Unblock the Notifications