മുംബൈ താജിലെ ജീവനക്കാർക്ക് കൊറോണയെന്ന് റിപ്പോർട്ട്: ആറ് പേർ ആശുപത്രിയിൽ, ജീവനക്കാർ നിരീക്ഷണത്തിൽ!
മുംബൈ: മുംബൈ താജിലെ ആറ് ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സൌത്ത് മുംബൈ താജ് മഹൽ പാലസ് ഹോട്ടലിലെ ജീവനക്കാരാണ് രോഗം സ്ഥിരീകരിച്ച ആറ് പേരും. ചികിത്സയിൽ കഴിയുന്ന ആറ് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ബോംബെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താജ് ഹോട്ടൽ ജീവനക്കാരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോ. ബൻസാലിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇറ്റലിയെയും കടന്ന് മുന്നോട്ട്.... യുഎസ്സില്‍ മരണം 18880, ഒറ്റദിവസം മരിച്ച് വീണത് 2000 പേര്‍!!
എന്നാൽ രോഗമില്ലാത്ത ജീവനക്കാരുടെ എണ്ണം വ്യക്തമല്ല. എല്ലാവരെയും ഹോട്ടലിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് മുതിർന്ന മുനിസിപ്പിൽ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. എന്നാൽ താജ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച ബിഎംസി ഡയറക്ടർ ഡോ. ദക്ഷ ഷാ സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും അവർ വ്യക്തമാക്കി. എന്നാൽ താജ് ഹോട്ടലിലെ നാല് പേർക്ക് കൊറോണ സ്ഥിരീകരിച്ചതായും ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവരിൽ രണ്ട് പേരെ ഏപ്രിൽ എട്ടിനും രണ്ട് പേരെ ഏപ്രിൽ 11നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവനയിൽ രോഗലക്ഷണം പ്രകടമായ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിച്ചതിനൊപ്പം അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉടനടി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിലവിൽ താജ് ഹോട്ടലിൽ സന്ദർശകരില്ലെന്നും വളരെ കുറച്ച് സുരക്ഷാ ജീവനക്കാരുൾപ്പെടെ വളരെക്കുറച്ച് പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളതെന്നാണ് താജ് വ്യക്തമാക്കിയത്.
ഇന്ത്യയിൽ ഇതിനകം 7,447 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 239 പേർക്കാണ് വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 40 പേരും രാജ്യത്ത് മരിച്ചിട്ടുണ്ട്. അതേ സമയം 643 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കുടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1547 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴിൽ ഒന്ന് കേസുകളും സംസ്ഥാനത്താണ്. രോഗം ബാധിച്ച് മരിച്ചവരുടെ കാര്യത്തിലും മഹാരാഷ്ട്രയാണ് മുമ്പിലുള്ളത്.