രാജസ്ഥാനില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വിമത ബിജെപി മേയര്‍ കോണ്‍ഗ്രസിലേക്ക്
ജയ്പൂർ: ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്. കർഷക പ്രക്ഷോഭങ്ങള്‍ ഇളക്കി മറിച്ച മണ്ണില്‍ ഇരുനൂറില്‍ 99 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയത്. തനിച്ച് കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബിഎസ്പിയുടേയും സ്വതന്ത്രരുടേയും പിന്തുണയിലാണ് രാജസ്ഥാന് കോണ്‍ഗ്രസ് ഭരിക്കുന്നത്.
സംസ്ഥാന ഭരണം ലഭിച്ചതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കമുള്ള ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതീക്ഷ പകരുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി വിമതനെ മുന്‍നിര്‍ത്തി ജയ്പൂര്‍ കോര്പ്പറേഷന് ഭരണം പിടിച്ച് കോണ്‍ഗ്രസ് ഞെട്ടിക്കുകയും ചെയ്തു. തങ്ങളുടെ പിന്തുണയോടെ വിജയിച്ച ബിജെപി വിമതനായ മേയര്‍ വിഷ്ണു ദത്തിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ ബിജെപിയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ആത്മവിശ്വാസം
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം നല്കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ജയ്പൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിമതനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞത്. തലസ്ഥാന നഗരമായ ജയ്പൂരിലെ ബിജെപിയുടെ കോര്പ്പറേഷന് ഭരണം ഏതുവിധേനയും അവസാനിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം.
വിഷ്ണു ദത്ത് ലത
ആ നീക്കത്തില്‍ കോണ്‍ഗ്രസിന് കിട്ടിയ വജ്രായുധമായിരുന്നു ബിജെപി അംഗമായ വിഷ്ണു ദത്ത് ലത. സ്വന്തം പാര്‍ട്ടിയോട് ഉടക്കി നില്ക്കുന്ന വിഷ്ണു ദത്തിനെ കോണ്‍ഗ്രസ് സമീപിക്കുകയായിരുന്നു, മേയര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ വിഷ്ണു ദത്തിന് പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.
പിന്തുണ
കോണ്‍ഗ്രസ് പിന്തുണകൊണ്ട് മാത്രം വിഷ്ണുദത്തിന് വിജയിക്കാന്‍ സാധിക്കുമായിരുന്നില്ല. 90 അംഗ നഗരസഭയില്‍ ബിജെപിക്ക് 63 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ മേയര്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപിയിലെ ഒരു വിഭാഗത്തിന്റെ കൂടി പിന്തുണ വിഷ്ണുദത്തിന് ഉറപ്പിക്കാനായി.
ഒരു വോട്ടിന്
ഇതോടെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഭരദ്വാജിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി വിഷ്ണു ദത്ത് മേയര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിഷ്ണു ദത്തിന് 45 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഭരദ്വാജിന് 44 വോട്ടുകളായിരുന്നു ലഭിച്ചത്.
തിരഞ്ഞെടുപ്പ് നടന്നത്
ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി നിലവിലെ മേയറായിരുന്ന ബിജെപി നേതാവ് അശോക് ലെഹോത്തി രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് നടന്നത്.
കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും
കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ബിജെപി അംഗങ്ങള്‍ വിമത സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന് വിഷ്ണുദത്തിനെ പാര്‍ട്ടയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി ബിജെപി അറിയിച്ചു.
കോണ്‍ഗ്രസിലേക്ക്
ഇതിന് പിന്നാലെയാണ് വിഷ്ണു ദത്ത് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. മേയര്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ സ്വീകരിച്ചെങ്കിലും വിഷ്ണു ലാല്‍ ദത്ത കോണ്‍ഗ്രിലേക്ക് ചേക്കേറുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും പ്രത്യേക താല്പര്യമെടുത്ത് വിഷ്ണു ദത്തിനെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം നടത്തുകയായിരുന്നു.
ചര്‍ച്ച
കോണ്‍ഗ്രസില്‍ ചേരുന്നതായി വിഷ്ണുലാല്‍ ദത്ത ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും അദ്ദേഹം ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉള്‍പ്പടേയുള്ളവര്‍ കഴിഞ്ഞ ദിവസം വിഷ്ണുലാലുമായി ചര്‍ച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയില്‍
അശോക് ഗെഹ്ലോട്ട്, കൃഷി മന്ത്രി ലാല്‍ ചന്ദ് കാതരിയ, ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സിങ് എന്നിവരാണ് വിഷ്ണു ലാല്‍ ദത്തയുമായി ചര്‍ച്ച നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു നിന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി വിഷ്ണുലാല്‍ ദത്ത അശോക് ഗെഹലോട്ടിനെ കാണുകയും ചെയ്തു.
ചര്‍ച്ച സജീവം
ജയ്പൂര്‍ കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് വിഷ്ണു ലാല്‍ ദത്ത വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ ചേരുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കിയില്ലെങ്കിലും സാധ്യതകളെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.