കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പ തെറിക്കും; ഡിസംബറിൽ ട്വിസ്റ്റ്, ദില്ലി യാത്ര സൂചന!
ബെംഗളൂരു: കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തില്‍ ഏറിയതിന് ശേഷം മുഖ്യമന്ത്രിക്കസേരയില്‍ ഒന്നുറച്ചിരിക്കാനുളള അവസരം കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മന്ത്രിസഭാ വികസനം നോക്ക് കുത്തിയായി നില്ക്കുന്നു.
മുതിര്‍ന്ന നേതാക്കളടക്കം മന്ത്രിസ്ഥാനം കാത്തിരിക്കുന്നവര്‍ യെഡിയൂരപ്പയെ വളഞ്ഞിരിക്കുകയാണ്. കേന്ദ്ര നേതൃത്വമാണ് യെഡ്ഡിയെ വലയ്ക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസത്തെ യെഡിയൂരപ്പയുടെ ദില്ലി സന്ദര്‍ശനം പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പ തെറിച്ചേക്കുമെന്നാണ് സൂചന.
മന്ത്രിസഭാ വികസനം കീറാമുട്ടി
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചാണ് കര്‍ണാടകത്തില്‍ ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എത്തിച്ച എംഎല്‍എമാരും ബിജെപിയില്‍ മന്ത്രിസ്ഥാനം കാത്തിരിക്കുന്ന എംഎല്‍എമാരുമാണ് യെഡിയൂരപ്പയ്ക്ക് മുന്നിലുളള വന്‍ തലവേദന. മന്ത്രിസഭാ വികസനം അതിനാല്‍ തന്നെ കീറാമുട്ടിയായി തുടരുന്നു.
യെഡ്ഡിക്ക് പകരക്കാരനാര്
യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം ബിജെപിക്കുളളില്‍ ശക്തമാണ്. അദ്ദേഹത്തിന്റെ പ്രായാധിക്യം അടക്കമുളള കാരണങ്ങളാണ് പ്രത്യക്ഷത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. മാത്രമല്ല 2023ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ നയിക്കാന്‍ കെല്‍പ്പുളള ഒരു പകരക്കാരനെ നേതൃത്വത്തിന് കണ്ടെത്തേണ്ടതായിട്ടുണ്ട്. അത് അത്ര എളുപ്പമല്ല താനും.
അടുപ്പിക്കാതെ കേന്ദ്രം
മന്ത്രിസഭാ വികസനത്തിന് കേന്ദ്ര നേതൃത്വം ഇതുവരെ യെഡിയൂരപ്പയ്ക്ക് അനുമതി നല്‍കിയിട്ടില്ല. പലതവണയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയേയും കണ്ട് ചര്‍ച്ച നടത്താന്‍ യെഡ്ഡി ശ്രമിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം നടത്തിയ ശ്രമങ്ങളൊന്നും തന്നെ ഫലം കണ്ടില്ല.
ഡിസംബര്‍ വരെ മാത്രമോ
നിലവില്‍ അമിത് ഷായുടെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി വന്നതോടെ കാര്യങ്ങള്‍ വീണ്ടും ഇഴഞ്ഞ് നീങ്ങുന്നു. അതിനിടെയാണ് യെഡിയൂരപ്പയുടെ ദില്ലി യാത്ര. കര്‍ണാടക സര്‍ക്കാരില്‍ വൈകാതെ തന്നെ ഒരു നേതൃമാറ്റം നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. വരുന്ന ഡിസംബര്‍ വരെ മാത്രമേ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് യെഡിയൂരപ്പ ഉണ്ടാവുകയുളളൂ എന്നാണ് സൂചനകള്‍.
ജഗദീഷ് ഷട്ടാറിന് വേണ്ടി
അടുത്ത സംസ്ഥാന ബജറ്റ് അവതരണം യെഡിയൂരപ്പയുടെ വിടവാങ്ങല്‍ വേദി ആയിരിക്കും എന്നാണ് കരുതുന്നത്. വ്യവസായ വകുപ്പ് മന്ത്രിയായ ജഗദീഷ് ഷെട്ടാറിന് പിന്നില്‍ ആണ് ലിംഗായത്ത് സമുദായത്തിലെ എംഎല്‍എമാര്‍ അണിനിരന്നിരിക്കുന്നത്. ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കാനാണ് കരുനീക്കം നടത്തുന്നത്. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഷട്ടാര്‍ തളളിക്കളഞ്ഞിട്ടുണ്ട്.
തീരുമാനം എടുത്തേക്കില്ലെന്നും
അതേസമയം കുറച്ചേറെ കാലം കൂടി യെഡിയൂരപ്പ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നേക്കും എന്നുളള സൂചനകളും കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് വരാനിരിക്കുന്ന നിര്‍ണായക ബീഹാര്‍ തിരഞ്ഞെടുപ്പാണ്. ബീഹാര്‍ തിരഞ്ഞെടുപ്പ് തിരക്കുകളില്‍ മുഴുകിയിരിക്കുന്നതിനാല്‍ യെഡിയൂരപ്പ വിഷയത്തില്‍ ഇപ്പോള്‍ കേന്ദ്രം തീരുമാനം എടുത്തേക്കില്ലെന്നാണ് വിവരങ്ങള്‍.
പ്രഹ്ളാദ് ജോഷിയുടെ പേര്
ജഗദീഷ് ഷെട്ടാറിനെ കൂടാതെ കേന്ദ്ര മന്ത്രിയായ പ്രഹ്ളാദ് ജോഷിയുടെ പേരും യെഡിയൂരപ്പയുടെ പകരക്കാരന്റെ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മാത്രമല്ല മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിയേണ്ട ഘട്ടം വരികയാണെങ്കില്‍ തന്റെ അടുത്ത അനുയായി കൂടിയായ ഗോവിന്ദ് കര്‍ജോളിന്റെ പേരാണ് യെഡിയൂരപ്പ നിര്‍ദേശിക്കാന്‍ സാധ്യത ഉളളത്. വിവാദങ്ങളില്‍ നിന്നും വിട്ട് നില്ക്കാന് കര്‍ജോളിനോട് യെഡിയൂരപ്പ നിര്‍ദേശിച്ചിട്ടുണ്ട്.
Recommended Video
പ്രത്യേക യോഗം ചേര്‍ന്നു
ഇടഞ്ഞ് നില്ക്കുന്ന ഉത്തര കര്‍ണാടകയിലെ എംഎല്‍എമാരെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും യെഡിയൂരപ്പ ക്യാമ്പ് നടത്തുന്നുണ്ട്. വിവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളിലും അടക്കം അതൃപ്തരെ നിയോഗിച്ചിരിക്കുകയാണ്. എങ്കിലും ലിംഗായത്ത് എംഎല്‍എമാര്‍ ഷെട്ടാറിന് പിന്നില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. ഇവര്‍ പ്രത്യേക യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.