രവിഷ് കുമാര്‍ എന്‍ഡിടിവിയിൽ നിന്ന് രാജി വെച്ചു, രാജി അദാനി ഗ്രൂപ്പിന്റെ വരവിന് പിന്നാലെ
ദില്ലി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവിഷ് കുമാര്‍ എന്‍ഡിടിവി വിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. രവിഷ് കുമാര്‍ എന്‍ഡിടിവിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രവിഷ് കുമാറോ ചാനലോ രാജിവാർത്ത സ്ഥിരീകരിച്ചിട്ടില്ല. എന്‍ഡിടിവിയുടെ സ്ഥാപകരും പ്രമോര്‍ട്ടര്‍മാരുമായ പ്രണോയ് റോയിയും രാധികാ റോയിയും കഴിഞ്ഞ ദിവസം ഡയറക്ടര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു. നിലവില്‍ ചാനലിന്റെ പ്രധാന പ്രമോര്‍ട്ടര്‍മാരായ ആര്‍ആര്‍പിആര്‍എച്ചിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ഇരുവരും രാജി വെച്ചത്.
എന്‍ഡിടിവി പ്രസിഡണ്ട് സുപര്‍ണ സിംഗ് ചാനല്‍ ജീവനക്കാര്‍ക്ക് നവംബര്‍ 30 ബുധനാഴ്ച അയച്ച മെയിലിലാണ് രവിഷ് കുമാറിന്റെ രാജി വിവരം ഉളളതെന്നാണ് റിപ്പോർട്ടുകൾ. ''രവിഷ് കുമാര്‍ എന്‍ഡിടിവിയില്‍ നിന്ന് രാജി വെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ രാജി അപേക്ഷ കമ്പനി അംഗീകരിച്ചിരിക്കുകയാണ്. രവിഷ് സ്വാധീനച്ചത് പോലെ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുളള വളരെ കുറച്ച് പേരെ ഉളളൂ''.
''അദ്ദേഹത്തെ കുറിച്ച് ലഭിക്കുന്ന പ്രതികരണങ്ങളില്‍, അദ്ദേഹം സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍, അദ്ദേഹം വാരിക്കൂട്ടി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളില്‍, അരികുവത്ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം തയ്യാറാക്കിയ വാര്‍ത്തകളിലുമെല്ലാം അത് പ്രതിഫലിക്കുന്നു. ദശാബ്ദങ്ങളോളം അദ്ദേഹം എന്‍ഡിടിവിയുടെ അവിഭാജ്യ ഘടകമായിരുന്നു. അദ്ദേഹം നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്. മുന്നോട്ട് പോക്കിലും അദ്ദേഹം മികച്ച് നില്‍ക്കുമെന്ന് നമുക്കെല്ലാം ഉറപ്പുണ്ട്'', എന്നാണ് സുപര്‍ണ സിംഗിന്റെ ഇമെയില്‍ പറയുന്നത്.
ആര്‍പിആര്‍എച്ചിന്റെ എന്‍ഡിടിവിയിലുളള 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിലെ മാറ്റങ്ങള്‍. രാജ്യത്തെ തന്നെ ഏറ്റവും മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് രവിഷ് കുമാര്‍. സംഘപരിവാര്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ വേറിട്ട് നിന്ന ചാനലും മാധ്യമപ്രവര്‍ത്തകനുമായാണ് എന്‍ഡിടിവിയേയും രവിഷ് കുമാറിനേയും വിലയിരുത്തുന്നത്.
ഹം ലോഗ്, രവിഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം അടക്കം എന്‍ഡിടിവിയിലെ പ്രധാനപ്പെട്ട പരിപാടികളുടെ അവതാരകനായിരുന്നു രവിഷ് കുമാര്‍. സാധാരണക്കാരായ ആളുകളെ ബാധിക്കുന്ന വിഷയങ്ങള്‍ മുന്നോട്ട് കൊണ്ട് വരുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. മാധ്യമപ്രവര്‍ത്തന രംഗത്തെ മികവിനുളള രാംനാഥ് ഗോയങ്കെ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം, രമണ്‍ മഗ്‌സസെ പുരസ്‌ക്കാരം എന്നിവ 2019ല്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 15 വര്‍ഷമായി രവിഷ് കുമാര്‍ എന്‍ഡിടിവിയുടെ ഭാഗമാണ്.