ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ പീഡനം! വെളിപ്പെടുത്തി ജിഗ്നേഷ് മേവാനി
ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നതായി ആരോപണം. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ് ഇങ്ങനെയാണ്:
'' എന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴും ജയിലില്‍ തന്നെയാണ്. അവിടെ അദ്ദേഹം പീഡിപ്പിക്കപ്പെടുന്നതായി വിവരങ്ങളുണ്ട്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ മോചിപ്പിക്കേണ്ടതുണ്ട്. ബാബാസാഹേബിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്തുണ്ടാകട്ടെ. ''
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തി എന്നാണ് ആസാദിനെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഡിസംബര്‍ 21ന് പുലര്‍ച്ചെ ദില്ലി ജുമാ മസ്ജിദില്‍ വെച്ചാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Recommended Video
ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദില്ലി ജുമാ മസ്ജിദില്‍ നിന്നും ജന്ദര്‍ മന്ദിറിലേക്ക് പ്രതിഷേധ മാര്‍ച്ച് ആസൂത്രണം ചെയ്തിരുന്നു. മാര്‍ച്ചിന് മുന്‍പേ ചന്ദ്രശേഖറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പോലീസിന്റെ കണ്ണ് വെട്ടിച്ച് അദ്ദേഹം പളളിയിലേക്ക് എത്തി. പ്രതിഷേധത്തിനിടെ അവിടെ വെച്ച് പോലീസ് ചന്ദ്രശേഖറിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. പിന്നീട് ജന്ദര്‍ മന്ദിറിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. അതേസമയം പളളിക്കുളളില്‍ ചന്ദ്രശേഖറിന് ആളുകള്‍ സംരക്ഷണമൊരുക്കി. പോലീസ് കസ്റ്റഡിയിലേക്ക് ചന്ദ്രശേഖറിനെ വിട്ട് കൊടുക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. രാത്രി മുഴുവൻ നീണ്ട് നിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പുലര്‍ച്ചയോടെ അദ്ദേഹം കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അറസ്റ്റിലായ ചന്ദ്രശേഖറിനെ ദില്ലി കോടതി 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.