ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍
ഇംഫാല്‍: രാജ്യം മുഴുവന്‍ ഒറ്റക്കെട്ടയി കോവിഡ‍് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സര്‍ക്കാറിന് സര്‍വ്വ പിന്തുണയും കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മണിപ്പൂരിലെ എന്‍ഡിഎ സര്‍ക്കാറിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിരേണ്‍ സിങിനെതിരെ ഉപമുഖ്യമന്ത്രിയായ യുംനം ജോയ്കുമാര്‍ സിങ് രംഗത്ത് എത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ബിജെപിയുടെ സഖ്യ കക്ഷിയായ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ നേതാവാണ് യുംനം ജോയ്കുമാര്‍.
അസംബന്ധം
ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷ്യ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി ബിരേണ്‍ സിങ് നല്‍കിയ ഉറപ്പ് അസംബന്ധം എന്നായിരുന്നു യുംനം ജോയ്കുമാര്‍ വിശേഷിപ്പിച്ചത്. തന്‍റെ മണ്ഡലങ്ങളിലടക്കം അനുവദിച്ച അരി ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ പര്യാപ്തമല്ല. എത്രയും പെട്ടെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വിമര്‍ശനം
ഇതോടെ ഉപമുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. യുംനം ജോയ്കുമാറിന്‍റെ പ്രസ്താവന നിരുത്തരാവദ പരമാണ്. ഇത് ബിജെപിക്ക് സഹിക്കാന്‍ പറ്റുന്ന പരിധി ലംഘിച്ചെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംതൃപ്തരല്ലെങ്കിൽ രാജിവയ്ക്കണമെന്നും എംഎല്‍എ കൂടിയായ ലാംസാങ് പറഞ്ഞു.
ഉപമുഖ്യമന്ത്രിയുടെ രാജി
മറ്റൊരു എന്‍പിപി മന്ത്രിയായ എല്‍ ജയന്ത കുമാര്‍ സിങും മുഖ്യമന്ത്രിക്കെതിരെ അടുത്തിടെ സമാനമായ പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. ഉപമുഖ്യമന്ത്രിയുടെ രാജിയും ബിജെപി ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ തലത്തില്‍ നിന്നും ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന സൂചനയും ഉണ്ടായി. ഇതിന് പിന്നാലെയാണ് ജോയ്കുമാറിന്റെ കൈവശമുള്ള വകുപ്പുകളുടെ ചുമതല ബിറൻ സിംഗ് ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
മുഖ്യമന്ത്രി ഏറ്റെടുക്കും
ഇതിനുള്ള ഉത്തരവ് സർക്കാർ സെക്രട്ടേറിയറ്റ് വൈകിട്ട് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു. നിലവിലുള്ള വകുപ്പുകൾക്ക് പുറമേ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ഭവന നഗരവികസനം, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സയൻസ് ആൻഡ് ടെക്നോളജി, സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് എന്നിവയുടെ ചുമതലയും മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
കഴിഞ്ഞ വർഷം ജൂണിലും
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിലും ജോയ്കുമാറിനെ പ്രധാന വകുപ്പുകളിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഇവ പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രിയുടെ പദവികള്‍ എടുത്തു കളഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്ന് അറിയിക്കുന്നത്.
വകുപ്പ് ഏറ്റെടുത്തില്ല
സിവിൽ ഏവിയേഷൻ, ടാക്സേഷൻ തുടങ്ങിയ വകുപ്പുകളുടെ ചുമതല യുംനം ജോയ്കുമാർ സിംഗ് തുടരുമെന്നാണ് രാജ്ഭവനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിലെ ഒരു ഉദ്യോഗസ്ഥനും നേരത്തേയുള്ള വകുപ്പുകള്‍ ഉപമുഖ്യമന്ത്രി തുടരുമെന്ന് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിള്ളല്‍
ജോയ്കുമാറിന്‍റെ വകുപ്പുകള്‍ എടുത്ത് കളഞ്ഞില്ലെങ്കിലും സര്‍ക്കാറിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞെന്ന് വ്യക്തമാണ്. ഉപമുഖ്യമന്ത്രി തന്നെ സര്‍ക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നത് ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
60 അംഗ നിയമസഭയില്‍
60 അംഗ നിയമസഭയില്‍ നാല് അംഗങ്ങളുള്ള എന്‍പിപിയുടെ പിന്തുണയോടെ ബിജെപി ഭരിക്കുന്നത്. ജോയ്കുമാറിന് പുറമെ എന്‍പിപിയിലെ മറ്റ് മൂന്ന് എംഎല്‍എമാരും മന്ത്രിസഭയില്‍ അംഗങ്ങളാണ്. അതേസമയം ജോയ്കുമാറിന്‍റെ ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിമര്‍ശനം
ലോക്ക് ഡൗണ്‍ കാലത്തെ സംസ്ഥാന സര്‍ക്കാറിന്‍റെ നടപടികള്‍ കാര്യക്ഷമമല്ലെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഉപമുഖ്യമന്ത്രിയുടെ വാക്കുകളെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നിരവധി സാധാരണക്കാര്‍ ലോക്ക് ഡൗണില്‍ ദുരിതം അനുഭവിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചു.
ഇന്ത്യയിലും സാമൂഹിക വ്യാപനം? ഞെട്ടിച്ച് ഐസിഎംആറിന്‍റെ കണക്ക്, 40% പേര്‍ക്ക് രോഗം വന്ന വഴിയറിയില്ല