അര്‍ണബ് ഗോസ്വാമി ജയിലില്‍ തന്നെ; ജാമ്യാപേക്ഷയില്‍ അധികം വൈകാതെ വിധി
മുംബൈ: ആത്മഹത്യാ പ്രേരണ കേസില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റിവച്ചു. അധികം വൈകാതെ വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി വാദം കേട്ടിരുന്നു. കോടതിയുടെ ദീപാവലി അവധി ആരംഭിച്ചിട്ടുണ്ട്. എങ്കിലും അര്‍ണബിന്റെ ഹര്‍ജി പരിഗണിക്കാന്‍ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു.
അര്‍ണബിന് ജാമ്യാപേക്ഷയുമായി കീഴ്കോടതിയെ സമീപിക്കുന്നതില്‍ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് അര്‍ണബ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റിവച്ചു. അര്‍ണബിനെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ പോലീസ് പുനഃപരിശോധനാ ഹര്‍ജി അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയിലെ വിധി പരിശോധിച്ച ശേഷമാകും അര്‍ണബ് കീഴ്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുക എന്നാണ് വിവരം.
യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍
ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിക്ക് പ്രത്യേക അധികാരം നല്കുന്ന 439ാം വകുപ്പ് പ്രകാരമാണ് അര്‍ണബ് ഗോസ്വാമി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അതേസമയം, സെഷന്‍സ് കോടതിയെ സമീപിക്കാന്‍ പ്രതിക്ക് തടസമില്ലെന്നും നാല് ദിവസത്തിനകം കോടതി തീര്‍പ്പ് കല്പ്പിക്കണമെന്നും ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇന്റീരിയന്‍ ഡിസൈനര്‍ അന്വെ നായിക് മാതാവ് കുമുദ് നായിക് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും 2018 മെയ് മാസത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വെ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ മാതാവിനെ കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത്.
ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. അര്‍ണബ് ഗോസ്വാമി, ഫിറോസ് ശൈഖ്, നിദേശ് സര്‍ദ എന്നിവരാണ് തങ്ങളുടെ മരണത്തിന് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. മൂന്നു പേരും മൂന്ന് കമ്പനികളുടെ മേധാവികളാണ്. 5.5 കോടി രൂപ മൂവരും നല്‍കാനുണ്ടെന്നും ഇത് ലഭിക്കാത്തത് കാരണം താന്‍ സാമ്പത്തിക പ്രയാസത്തിലായെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആന്‍വെക്ക് വലിയ കടബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തിരിച്ച് നല്കാന് സാധിക്കാതെ ഇയാള്‍ പ്രയാസത്തിലായിരുന്നു. മൂന്ന് പേരുടെയും കമ്പനികളില്‍ ജോലി ചെയ്തത് വകയിലാണ് പണം കിട്ടേണ്ടിയിരുന്നത്. അത് ലഭിക്കാത്തതാണ് ആന്‍വെയെ പ്രതിസന്ധിയിലാക്കിയത്.