കർണാടകയിൽ ബിജെപി ഒറ്റകക്ഷിയായി ഭരിക്കും; 114 വരെ സീറ്റ് ലഭിക്കുമെന്ന് റിപബ്ലിക് ടിവി സർവ്വെ!
ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തു വരാൻ തുടങ്ങി. കർണാടകയിൽ ബിജെപി ഒറ്റകക്ഷിയായി ഭരണം നടത്തുമെന്ന് റിപബ്ലിക് ടിവി-ജൻ കി ബാത്ത് എക്സിറ്റ് പോൾ ഫലം. ബിജെപിക്ക് 95 മുതൽ 114 സീറ്റുകൾ വരെ ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
കോൺഗ്രസിന് 73 മുതൽ 82 സീറ്റുകൾ വരെ മാത്രമേ ലഭിക്കുകയുള്ളൂവെന്നും എക്സിറ്റപോൾ ഫലത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയനസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 41 സീറ്റായിരുന്നു ലഭിച്ചത്. കഴിഞ്ഞ പ്രാവശ്യ ജെഡിഎസിന് 40 സീറ്റായിരുന്നു കർണാടകയിൽ ലഭിച്ചിരുന്നത്. എന്നാൽ 2018ൽ ഇത് 32 മുതൽ 42 വരെയാകാമെന്നും റിപബ്ലിക് ടിവിയുടെ ജൻകി ബാത്ത് എക്സിറ്റ് പോൾ ഫലം പറയുന്നു.
ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമായിരിക്കും ബിജെപിക്ക് ലഭിക്കുകയെന്നും എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. 38.25 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. കോൺഗ്രസിന് 36.5 ശതമാനം വേട്ടും ജെഡിഎസിന് 22.5 ശതമാനം വോട്ടും ലഭിക്കുമെന്നും റിപബ്ലിക് ടിവി പുറത്തുവിട്ട് എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. മെയ് 15നാണ് വോട്ടെണ്ണല്‍. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് പലയിടത്തും വോട്ടിങില്‍ തടസ്സം സൃഷ്ടിച്ചിരുന്നുവെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ എങ്ങും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.