ജാതി സംവരണത്തിന് എതിരെ ജന്തർ മന്തറിൽ സമരത്തിന് ആയിരങ്ങൾ, കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്
ന്യൂ ഡല്‍ഹി: ജാതി സംവരണത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം തടയാനുളള യുജിസി ചട്ടങ്ങള്‍ക്കുമെതിരെ ജന്തര്‍ മന്തറില്‍ സമരം. ജാതിയുടെ അടിസ്ഥാനത്തിലുളള സംവരണം നീക്കം ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നും യുജിസി ചട്ടങ്ങള്‍ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം.
റിസര്‍വേഷന്‍ ഹട്ടാവോ ആന്തോളന്‍ എന്ന പേരിലാണ് ജന്തര്‍ മന്തറിലെ പ്രതിഷേധം. ആയിരക്കണക്കിന് ആളുകള്‍, പ്രധാനമായും സവര്‍ണ ജാതി വിഭാഗങ്ങളില്‍പ്പെടുന്ന ആളുകളാണ് സംവരണ വിരുദ്ധ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. സമരക്കാരില്‍ നിരവധി പേരെ ഡല്‍ഹി പോലീസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.

തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും അതിനിടെയാണ് ഡല്‍ഹി പോലീസ് എത്തി കസ്റ്റഡിയിലെടുത്തത് എന്നും സമരക്കാര്‍ ആരോപിക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം നടക്കുമ്പോള്‍ തന്നെ മറുവശത്ത് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ജാതി സംവരണത്തിന് എതിരെയും പ്രചാരണം ശക്തമാക്കിയിരുന്നു. സിജെപി മാതൃകയില്‍ രൂപീകരിച്ച ഇന്‍സ്റ്റഗ്രാം പേജിന് വലിയ പിന്തുണയും ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് സംവരണത്തിന് എതിരെ ആളുകള്‍ ജന്തര്‍ മന്തറില്‍ സമരവുമായി എത്തിയിരിക്കുന്നത്.
കര്‍ണി സേന, ചാണക്യ സേന, രാജസ്ഥാനിലുളള ജെനറല്‍ സേന എന്നിങ്ങനെയുളള സംഘടനകളും സംവരണ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നീറ്റ് സമരത്തിനിടെ ശ്രദ്ധ നേടിയ നീറ്റ് വിദ്യാര്‍ത്ഥി ഹര്‍ഷ് ദുബെയും ഈ സമരത്തിന് പിന്തുണയുമായി ജന്തര്‍ മന്തറിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ വിഷയത്തില്‍ നിവേദനം സമര്‍പ്പിക്കാതെ ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങിപ്പോകില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.
എസ് സി, എസ് ടി ആക്ടും പിന്‍വലിക്കണമെന്ന് സമരക്കാരില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. നിയമങ്ങള്‍ ആര്‍ക്ക് എതിരെയും ദുരുപയോഗം ചെയ്യപ്പെടരുത് എന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ പുനപരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെ സുപ്രീം കോടതി യുജിസി ചട്ടങ്ങൾ സ്റ്റേ ചെയ്തിരുന്നു.



Click it and Unblock the Notifications