വായ്പാ മൊറട്ടോറിയത്തില്‍ ഇളവ്... മൂന്ന് മാസം കൂടി നീട്ടി, ആര്‍ബിഐ പ്രഖ്യാപനം ഇങ്ങനെ
ദില്ലി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഉദാരനയങ്ങള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ. വായ്പകളുടെ മൊറട്ടോറിയത്തിന് നേരത്തെ നല്കിയ ഇളവ് വീണ്ടും നീട്ടിയിരിക്കുകയാണ്. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ ഇത് ലഭ്യമാകുക. അതേസമയം നിരവധി കമ്പനികള്‍ക്ക് ഈ പ്രഖ്യാപനം നേട്ടമാകും. പലര്‍ക്കും ലോക്ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടക്കാനാവാത്ത സാഹചര്യമുണ്ട്. ഇവര്‍ക്ക് വിപണി തുറന്ന് മെച്ചപ്പെടുന്നത് വരെ വായ്പകള്‍ അടയ്ക്കാന്‍ സമയമുണ്ട്. അതേസമയം റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി.
റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമാണെന്ന് ആര്ബിഐഗവര്ണര് പറഞ്ഞു. അതേസമയം ഇത് രണ്ടാം തവണയാണ് കോവിഡ് പ്രതിസന്ധിക്കിടെ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും, പ്രതിബന്ധങ്ങളെ നേരിടാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ ശേഷിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ അത്യാവശ്യമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ജിഡിപി വളര്‍ച്ചാ നിരക്കില്‍ കുറവ് വരുമെന്നും 2020-21 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെയാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
നേരത്തെ ഐഎംഎഫ് പറഞ്ഞ അതേ രീതിയിലുള്ള പ്രവചനമാണ് ആര്‍ബിഐ ഗവര്‍ണറും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ നടത്തിയത്. വ്യവസായ ഉല്‍പ്പാദന മേഖലയിലും ഇടിവുണ്ടാകും. പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ എത്തും. അതേസമയം മൊറട്ടോറിയം കാലയളവിലെ പലിശ അടയ്ക്കുന്നതിലും ഇളവ് നല്‍കിയിട്ടുണ്ട്. പലിശ ഒരുമിച്ച് അടയ്ക്കേണ്ടതില്ല. തവണകളായി അടച്ചാല്‍ മതിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയിലെ വന്‍കിട വ്യാപാര മേഖലയെ കൊറോണ പ്രതിസന്ധി ബാധിച്ചതായി ആര്‍ബിഐ പറഞ്ഞു. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
അതേസമയം നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് ആര്‍ബിഐ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്തു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കൃത്യമായ മാര്‍ഗങ്ങളുമായിട്ടാണ് ശക്തികാന്ത ദാസ് എത്തിയതെന്ന് അമിതാഭ് കാന്ത് പറഞ്ഞു. റിപ്പോ നിരക്ക് കുറച്ചതും മൊറട്ടോറിയം നീട്ടിയതും മികച്ച നടപടിയാണ്. ഇനി വേണ്ടത് ഒറ്റത്തവണ വായ്പകളുടെ ഘടന മാറ്റലാണ്. ഇത് കോവിഡ് മൂലം ഗുരുതരമായി തിരിച്ചടിയേറ്റവരെ സഹായിക്കലാവുമെന്നം നീതി ആയോഗ് അധ്യക്ഷന്‍ പറഞ്ഞു.
റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്, ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി