കേന്ദ്ര സർക്കാരിന് ആശ്വാസം പകരുന്ന നീക്കവുമായി റിസർവ് ബാങ്ക്; 1.76 ലക്ഷം കോടി രൂപ കൈമാറും
മുംബൈ: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ നിർണായക നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറും. സർക്കാരിന്റെ സാമ്പത്തിക ഉത്തേജക നടപടിക്ക് ആശ്വാസം പകരുന്നതാണ് റിസർവ് ബാങ്ക് നടപടി. മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാൻ നേതൃത്വം നൽകിയ സമിതിയുടെ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് അംഗീകരിക്കുകയായിരുന്നു.
പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു; കസ്റ്റഡി കാലാവധി ഓഗസ്റ്റ് 30 വരെ നീട്ടി
2018-2019 കാലയളവിലെ അധിക വരുമാനമായ 1,23,414 കോടി രൂപയും പരിഷ്കരിച്ച എക്കണോമിക് ക്യാപിറ്റൽ ഫ്രെയിം വർക്ക് പ്രകാരമുള്ള 52, 637 കോടി രൂപയുമാണ് കേന്ദ്രസർക്കാരിന് കൈമാറിയത്. ഘട്ടം ഘട്ടമായി സർക്കാരിന് പണം കൈമാറാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. ഓഗസ്റ്റ് പതിനാലാം തീയതിയാണ് ബിമൽ ജലാൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് യോഗം റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിക്കുകയായിരുന്നു.
കരുതൽ ധനം കൈമാറുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും മുൻ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. ഭിന്നത രൂക്ഷമായതോടെ ഊർജിത് പട്ടേൽ രാജിവച്ചൊഴിയുകയായിരുന്നു. ധനക്കമ്മി കുറയ്ക്കുന്നതിന് ഈ തുക പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ മാർച്ചിനകം കേന്ദ്രസർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും.
ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെന്നും എന്നാൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക രംഗത്തിന് ഉണർവേകുന്ന നിരവധി പരിഷ്കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യം ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു നിർമലാ സീതാരാമന്റെ വിശദീകരണം.