മന്ത്രിസ്ഥാനത്തിന് മോദി നിശ്ചയിച്ചത് ഉന്നത മാനദണ്ഡം; കോൺഗ്രസിന്റെ ആരോപണം തള്ളി ജെയ്റ്റ്ലി
ദില്ലി: ഭരണനിര്‍വഹണത്തില്‍ ഓരോ മന്ത്രിമാരും പുലര്‍ത്തിയ കാര്യക്ഷമതയും നിലവാരവും വിലയിരുത്തിയാണ് കേന്ദ്രമന്ത്രിസഭ പുനസംഘടനയിൽ സമന്ത്രിസാതാനം കൊടുത്തതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. മന്ത്രിമാരുടെ പ്രകടനം സംബന്ധിച്ച് ഉന്നതമായ മാനദണ്ഡമാണ് പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. കൃത്യമായും സൂക്ഷ്മമായും ഓരോരുത്തരുടെയും പ്രകടനങ്ങള്‍ അദ്ദേഹം വിലയിരുത്തുകയും ചെയ്തിരുന്നുവെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
പുതിയതായി മന്ത്രിമാരായ ആരും രാഷ്ട്രീയത്തില്‍ പുതിയ ആള്‍ക്കാരല്ല. ഇതില്‍ ചിലരാകട്ടെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേർന്നവരാണ്. സുപ്രധാന വകുപ്പുകളുടെ ചുമതലകള്‍ ഓരോരുത്തര്‍ക്കും നല്‍കിയത് ഓരോരുത്തരുടെയും മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
സഹപ്രവർത്തകരെ വിശ്വാമില്ല
മോദിക്ക് തന്റെ സഹപ്രവര്‍ത്തകരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് മുന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ അരുൺ ജെയ്റ്റ്ലി തള്ളി കളഞ്ഞു.
മൻമോഹൻ സിങ് ചെയ്തതെന്ത്?
അവരുടെ പ്രധാനമന്ത്രിയായരുന്ന മൻമോഹൻ സിങും ഇതേ പശ്ചാത്തലത്തിലാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു മന്ത്രിയ്ക്ക് സ്വാഭാവികമായും കൂടുതല്‍ വലിയ ചുമതല ലഭിക്കും. അതാണ് നിര്‍മല സീതാരാമന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനങ്ങൾ വിലയിരുത്തി
കൃത്യമായും സൂക്ഷ്മമായും ഓരോരുത്തരുടെയും പ്രകടനങ്ങള്‍ അദ്ദേഹം വിലയിരുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തര്‍ക്കും ഏതൊക്കെ ചുമതലകള്‍ നൽകണമെന്ന കാര്യം നിശ്ചയിച്ചതെന്നും ജെയ്റ്റ്ലി പറഞ്ഞു.
പുനസംഘടനയുടെ സവിശേഷത
ഹര്‍ദീപ് സിങ് പുരി, ആര്‍കെ സിങ്, സത്യപാല്‍ സിങ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നീ മുന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സാന്നിധ്യമാണ് പുതിയ മന്ത്രിസഭാ പുനസംഘടനയുടെ ഏറ്റവും വലിയ സവിശേഷത.
എല്ലാം വൃദ്ധർ
കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നരേന്ദ്ര മോദി മന്ത്രിസഭ മുതിര്‍ന്ന പൗരന്‍മാരുടെ സംഘമായിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പരിഹസിച്ചിരുന്നു.
മോദി അകന്ന് പോകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണ പ്രക്രിയയില്‍നിന്ന് അകന്നുപോകുകയാണെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ ആണ് പ്രധാനമന്ത്രിയുടെ ജോലി ചെയ്യുന്നതെന്നും മനീഷ് തിവാരി ആരോപിച്ചു.
ഭൂരിപക്ഷവും യുവാക്കളുള്ള രാജ്യം
പുനസ്സംഘടനയോടെ മുതിര്‍ന്ന പൗരന്‍മാരുടെ സംഘമായിരിക്കുകയാണ് മന്ത്രിസഭ. പുതിയ മന്ത്രിമാരുടെ ശരാശരി പ്രായം 60.44 ആണ്. ഭൂരിപക്ഷവും യുവാക്കളുള്ള രാജ്യത്താണിതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.