ഒരൊറ്റ പ്രവചനം; ഒരു ഗ്രാമം ഒന്നാകെ ഒഴിഞ്ഞുപോയി... പിന്നിൽ മലയാളി ജ്യോത്സ്യൻ
Recommended Video
ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ നരസിംഹരാജപുര പോലീസ് സ്റ്റേഷനിലേക്ക് ദുരൂഹമായൊരു ഫോൺ സന്ദേശം എത്തി. ഒരു ജ്യോത്സ്യന്റെ പ്രവചനത്തെ തുടർന്ന് എൻആർപുരയിലെ ഗോത്രഗ്രാമമായ ഷിഗേവാണി ഗ്രാമവാസികൾ കൂട്ടത്തോടെ ഗ്രാമം വിട്ടു പോകുന്നുവെന്നായിരുന്നു സന്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഗ്രാമത്തിലെത്തിയ പോലീസുകാർ 25 കുടുംബങ്ങൾ ഗ്രാമം വിട്ടു പോയതായി സ്ഥിരീകരിച്ചു.
ഗ്രാമത്തിൽ താമസിക്കുന്നവർ ആയുസെത്താതെ മരിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ തുടർന്നാണ് ഗ്രാമവാസികൾ കൂട്ടത്തോടെ ഗ്രാമം വിട്ടുപോയത്. തുടർച്ചയായി മൂന്ന് ദുരൂഹമരണങ്ങൾ സംഭവിച്ചതോടെയാണ് ഗ്രാമവാസികൾ ജ്യോത്സ്യന്റെ അടുത്തെത്തിയത്.
അടുത്തിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ ആത്മാവിന്റെ ശാപം ഗ്രാമത്തെ വേട്ടയാടുന്നുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. നാല് വർഷത്തിനിടെ 29 പേരാണ് ഇവിടെ മരിച്ചത്. ഇവർ പരിഹാരത്തിനായി ജ്യോത്സനെ സമീപിച്ചപ്പോൾ ഗ്രാമത്തിന് നാഗദോഷമുണ്ടെന്നും ആളുകൾ ആയുസെത്താതെ മരിക്കുമെന്നുമായിരുന്നു പ്രവചനം.
ഗ്രാമവാസികൾ നാഗരാജാവിനായി ക്ഷേത്രം പണിതെങ്കിലും തുടർ മരണങ്ങളുണ്ടായി. അടുത്തിടെയുണ്ടായ യുവാവിന്റെ മരണം ഗ്രാമവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ഇതേ തുടർന്നാണ് മലയാളിയായ ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം ഗ്രാമീണർ കൂട്ടത്തോടെ പലായനം ചെയ്തത്.
കർണാടകയിലെ കോപ്പലിലേക്കും, കൊട്ടേശ്വരയിലേക്കുമാണ് കൂടുതൽ പേരും കുടിയേറിയിരിക്കുന്നത്. ഗ്രാമീണരുടെ അന്ധവിശ്വാസം മാറ്റിയെടുക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ വസന്തകുമാർ പറഞ്ഞു.