കോൺഗ്രസ് എംഎൽഎമാരുടെ സുരക്ഷിത കേന്ദ്രമായി ഈഗിൾടൺ റിസോർട്ട് ; 982 കോടിയും കൊണ്ടുവരണമെന്ന് ബിജെപി
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ ഉറ്റു നോക്കുകയാണ് രാജ്യം. ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപിയും എന്തുവില കൊടുത്തും ബിജെപിയെ പ്രതിരോധിക്കാൻ സഖ്യ സർക്കാരും രംഗത്തുണ്ട്. എംഎൽഎമാരെ റാഞ്ചാനുള്ള ബിജെപി നീക്കങ്ങളെ പ്രതിരോധിച്ച് സർക്കാരിന്റെ രക്ഷകനായി എപ്പോഴും എത്തുന്നത് കോൺഗ്രസിന്റെ ക്രൈസിസ് മാനേജരായ ഡി കെ ശിവകുമാറാണ്.
റിസോർട്ട് രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ മികവാണ് കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയാകുന്നത്. റിസോർട്ട് രാഷ്ട്രീയം രാജ്യം ചർച്ച ചെയ്യുമ്പോഴെല്ലാം ഉയർന്നു കേൾക്കുന്ന പേരാണ് ബിഡദിയിലെ ഈഗിൾടൺ റിസോർട്ട്. ബിജെപിയുടെ ഭീഷണി നേരിടുന്ന എംഎൽഎമാർക്കെല്ലാം സുരക്ഷിതമായ ഒളിത്തവളമാണ് ഈഗിൾടൺ റിസോർട്ട്. ഇത്തവണ റിസോർട്ടിൽ നിന്ന് മടങ്ങുമ്പോൾ 982 കോടി രൂപയും കൈയ്യിൽ വേണമെന്ന് കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ബിജെപി. വിശദാംശങ്ങൾ ഇങ്ങനെ:
കർണാടകയിൽ വീണ്ടും പ്രതിസന്ധി; നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്
ആദ്യം ഗുജറാത്തിൽ
നിർണായകമായ രാജ്യസഭ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ ബിജെപിയിലേക്ക് ചാഞ്ഞു തുടങ്ങിയതോടെ ബാക്കിയുള്ളവരെ കോൺഗ്രസിൽ നിലനിർത്താനായി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ പയറ്റിയ തന്ത്രമാണ് റിസോർട്ട് രാഷ്ട്രീയം. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനായി 44 കോൺഗ്രസ് എംഎൽഎമാരെ ഒരാഴ്ചയോളം ഈഗിൾടൺ റിസോർട്ടിൽ പാർപ്പിച്ചിരുന്നു.കോൺഗ്രസ് ലക്ഷ്യം കാണുകയും ചെയ്തു.
കർണാടകയിൽ
കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നാടകീയ നീക്കങ്ങളാണ് കർണാടകയിൽ നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷം രൂപികരിച്ച ജെഡിഎസ്-കോൺഗ്രസ് സഖ്യം ബിജെപിക്ക് തിരിച്ചടിയായി. കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ റിസോർട്ട് രാഷ്ട്രീയത്തിലൂടെയാണ് കോൺഗ്രസ് പ്രതിരോധിച്ചത്. എംഎൽഎമാരെ കൂട്ടത്തോടെ ഈഗിൾടൺ റിസോർട്ടിൽ സുരക്ഷിതരായി പാർപ്പിച്ചു.
ഏറ്റവും ഒടുവിൽ
കർണാടകയിൽ വീണ്ടും സഖ്യസർക്കാരിന് ഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി. കോൺഗ്രസ് ഭീഷണി മറികടക്കാനായി ബിജെപി എംഎൽഎമാരെ ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റിയപ്പോൾ കോൺഗ്രസാകട്ടെ 75 എംഎൽഎമാരെ വീണ്ടും ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭൂമി കയ്യേറ്റം
ഭൂമി കയ്യേറ്റക്കേസിൽ 982 കോടിയോളം രൂപ ഈഗിൾടൺ റിസോർഡ് കർണാടക സർക്കാരിന് പിഴ നൽകേണ്ടതാണ്. റിസോർട്ടിലെ സുഖവാസം അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഈ തുകയുമായി വരണമെന്നാണ് ബിജെപി നേതാക്കൾ കോൺഗ്രസ് എംഎൽഎമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൽ ഈ തുക വിനിയോഗിക്കാമെന്നാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം.
റിസോർട്ടിലെ സുഖവാസം
കോൺഗ്രസ് നേതാക്കൾ റിസോർട്ടിൽ സമയം ചെലവഴിക്കുകയാണ്. തിരികെ പോരുമ്പോൾ റിസോർട്ടുകാർ സർക്കാരിന് നൽകാനുള്ള പിഴയും വാങ്ങി വന്നാൽ നന്നായിരിക്കും. സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളാം. കർണാടക ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബിജെപി നേതാക്കളുടെ നിർദ്ദേശം. ദി ഹിന്ദു പത്രത്തിൽ വന്ന വാർത്തയും ബിജെപി ട്വീറ്റ് ചെയ്തിട്ടുണ്ട്.
തിരിച്ചു പിടിക്കും
ഈടിൾടൺ റിസോർട്ട് 77 ഏക്കറോളം സർക്കാർ ഭൂമി കയ്യേറിയെന്നാണ് ആരോപണം. 982 കോടി രൂപ റിസോർട്ട് അധികൃതരിൽ നിന്നും ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അടുത്തിടെ റവന്യൂ വകുപ്പ് മന്ത്രി ആർ വി ദേശ്പാണ്ഡെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ജെഡിഎസ് നേതാവ് എടി രാമസ്വാമിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒന്നും സൗജന്യമല്ല
ഈഗിൾടൺ റിസോർട്ടിലുള്ള എംഎൽഎമാരെ നിരീക്ഷിക്കാനുള്ള ചുമതല ബംഗളൂരു റൂറൽ എംപി ഡികെ സുരേഷിനെയാണ് നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത്. ഭൂമി കയ്യേറ്റക്കേസ് കോടതിയിലാണെന്നും റിസോർട്ടിലെ എംഎൽഎമാരുടെ താമസം സൗജന്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
ബില്ല് നൽകാം
എംഎൽഎമാരുടെ റിസോർട്ട് വാസത്തിന് പണം മുടക്കുന്നത് പാർട്ടിയാണ്. സംശയമുള്ളവർ വന്നാൽ ബില്ല് സഹിതം തെളിവ് തരാമെന്ന് ഡികെ സുരേഷ് വെല്ലുവിളിക്കുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് തന്നെ 20 ഏക്കറോളം ഭൂമി തിരികെ പിടിച്ചതാമെന്നും അദ്ദേഹം വ്യക്തമാക്കി.