ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...
പനാജി: ആരോഗ്യ കാരണം പറഞ്ഞ് ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസി ഡിസൂസയെയും ഊർജ്ജ മന്ത്രി പാണ്ടുരംഗ് മഡ്കൈക്കറിനെയും മാറ്റി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും മനോഹർ പരീക്കറെ മാറ്റാത്തതിൽ പ്രരതിഷേധവുമായി ശിവസേന. ബിജെപിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. മനോഹർ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാത്ത നടപടി ക്രൂരവും മനുഷ്യത്വരഹിത രാഷ്ട്രീയവുമാണെന്ന് ശിവസേന ആരോപിച്ചു.
പരീക്കര്‍ ഇപ്പോഴും ഗോവയിലില്ല. ദല്‍ഹിയിലെ ആശുപത്രിയില്‍ അദ്ദേഹം കാന്‍സറിന് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്തിന്റെ ഭരണം താറുമാറായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ ആരോപിക്കുന്നു. പരീക്കറിനെ മുഖ്യമന്ത്രിയായി നിലനിര്‍ത്തുക എന്നത് അദ്ദേഹത്തോട് മാത്രമല്ല ഗോവയിലെ ജനങ്ങളോട് തന്നെ ചെയ്യുന്ന ക്രൂരതയാണെന്നും സാമ്നയിലെ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

സംസ്ഥാനം കൈവിടുമോ എന്ന ഭയം
പരീക്കറിന് പകരം നേതൃനിരയിലേക്ക് ആരെ കൊണ്ടുവരുമെന്ന സംശയമാണ് ബിജെപിയെ ആശങ്കിലാക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. അതോടൊപ്പം സംസ്ഥാനം കൈവിട്ടുപോകുമോ എന്ന ഭയവും അവരെ അലട്ടുന്നുവെന്ന് ശിവസേന ആരോപിക്കുന്നു. ബിജെപിയുടെ വിജയമാപ്പില്‍ ഗോവ നിലനില്‍ക്കണം എന്ന് മാത്രമേ അവര്‍ക്കുള്ളു. അതിന് മുന്‍പില്‍ മറ്റൊന്നും അവര്‍ക്ക് കാര്യമല്ല. ഇത്തരമൊരു ആരോഗ്യാവസ്ഥയില്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ പാടില്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

മൂന്ന് പേരടങ്ങിയ അഡൈ്വസറി കമ്മിറ്റി
സെപ്റ്റംബര്‍ 15 മുതല്‍ പരീക്കര്‍ ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ട് മാസം മുമ്പ് മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതുമുതല്‍ മൂന്ന് പേരടങ്ങിയ അഡൈ്വസറി കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ തീരുമാനമുണ്ടായത്. എന്നാൽ പുനഃസംഘടന വേളയിലും ആശുപത്രിയിൽ കഴിയുന്ന മനോഹർ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.

കോൺഗ്ര് ഗവർണറെ കണ്ടു
ഗോവയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. ഗോവ മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഗോവയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. പരീക്കറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടിരുന്നു. 40 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്.

ഫ്രാന്‍സിസ് ഡിസൂസ നേതൃത്വത്തിലേക്ക്?
ഡിസൂസയേയും മഡ്കൈക്കറേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന്റഎ പശ്ചാത്തലത്തിലാണ് മന്ത്രിസഭയിൽ നിന്നും രണ്ട് പേരെയും മാറ്റിയത്. പരീക്കര്‍ ഒഴിയേണ്ടിവന്നാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന നേതാവാണ് ഫ്രാന്‍സിസ് ഡിസൂസ. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ക്രൈസ്തവപിന്തുണ ഉറപ്പാക്കാന്‍ ഡിസൂസയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് അണിയറ രഹസ്യം. കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായാൽ അൽഫോൺസ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം തെറിക്കുകയും ഫ്രാൻസിസ് ഡിസൂസയെ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications