റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ അയോധ്യ രാമക്ഷേത്രത്തിൻ്റെ പുതിയ സിഇഒ
മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ അയോധ്യ രാമക്ഷേത്രത്തിൻ്റെ ആദ്യ സിഇഒ ആയി നിയമിച്ചു. 5000ത്തോളം അപേക്ഷകളിൽ നിന്നാണ് മുൻ വ്യോമസേനാ ഓഫീസറായ മിശ്രയെ തിരഞ്ഞെടുത്തത്. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് വെസ്റ്റേൺ കമാൻഡിന്റെ മേധാവിയായിരുന്ന മിശ്ര വ്യോമസേനയിൽ നിരവധി ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്.
ഫൈറ്റർ പൈലറ്റായി 1986 ലാണ് മിശ്ര വ്യോമസേനയുടെ ഭാഗമാകുന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഓപ്പറേഷൻസ്), ഫൈറ്റർ സ്ക്വാഡ്രന്റെ കമാൻഡിംഗ് ഓഫീസർ, എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റിലെ ചീഫ് ടെസ്റ്റ് പൈലറ്റ്, രണ്ട് മുൻനിര വ്യോമസേനാ താവളങ്ങളുടെ എയർ ഓഫീസർ കമാൻഡിംഗ്, ഓപ്പറേഷണൽ പ്ലാനിംഗ് ആൻഡ് അസസ്മെന്റ് ഗ്രൂപ്പിലെ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ, എ എസ് ടി ഇ കമാൻഡന്റ്, ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

2025 ജനുവരി 1-നാണ് മിശ്ര കമാൻഡർ-ഇൻ-ചീഫ് ആയി ചുമതലയേൽക്കുന്നത്. തുടർന്ന് വെസ്റ്റേണ്‍ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയി. നീണ്ട 36 വർഷത്തെ സേവനത്തിന് ശേഷം 2026 മെയ് മാസത്തിലാണ് അദ്ദേഹം പദവിയിൽ നിന്നും വിരമിച്ചത്.
അയോധ്യയിലെ സംഭാവന തട്ടിപ്പിനെ തുടർന്നാണ് ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിനായി ഒരു സിഇഒയെ നിയമിക്കാൻ തീരുമാനിച്ചത്. സിഇഒ പദവിയിലേക്ക് 5,585 അപേക്ഷകളാണ് ലഭിച്ചത്. റിട്ടയേർഡ് ജഡ്ജി പ്രമോദ് കോഹ്‌ലി അധ്യക്ഷനായ സമിതിയാണ് സിഇഒയെ നിയമിച്ചത്. ഓഗസ്റ്റ് 11 നായിരുന്നു അന്തിമ അഭിമുഖം.
രാമക്ഷേത്ര ട്രസ്റ്റിന്റെ ദൈനംദിന ഭരണം, സാമ്പത്തിക കാര്യങ്ങൾ, ഭക്തർക്കുള്ള സേവനങ്ങൾ എന്നിവയെല്ലാം മേൽനോട്ടം ഇനി മിശ്രയ്ക്കായിരിക്കും. ഇദ്ദേഹത്തെ കൂടാതെ രാമക്ഷേത്ര ട്രെസ്റ്റിൽ പുതിയ മൂന്ന് അംഗങ്ങളെ കൂടി നിയമിച്ചിട്ടുണ്ട്. അയോധ്യയിൽ നിന്നുള്ള മദൻ മോഹൻ പാണ്ഡെ, ഡൽഹിയിൽ നിന്നുള്ള മഹേഷ് ബാഗ്ചന്ദ്ക,ഷിഖോഹാബാദിൽ നിന്നുള്ള നിർമ്മല യാദവ് എന്നിവരെയാണ് നിയമിച്ചത്.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 8 പേരെ നേരത്തേ എസ് ഐ ടി അറസ്റ്റ് ചെയ്തിരുന്നു. വിവാദത്തെത്തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും നേരത്തേ രാജിവെച്ചിരുന്നു.


Click it and Unblock the Notifications