ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ മുൻ സൈനികോദ്യോഗസഥരുടെ ഹർജി
ദില്ലി: കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്ക് ഭരണഘടനാ സാധുതയില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ സമിതിയില്‍ പൊളിഞ്ഞ് ചൈനീസ് നയം... പാകിസ്താനും വീഴ്ച്ച, അവസാന നിമിഷം വമ്പന്‍ ട്വിസ്റ്റ്!!
മുൻ എയർ വൈസ് മാർഷൽ കപിൽ കാക്, റിട്ടയേർഡ് മേജർ ജനറൽ അശോക് മെഹ്ത, മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഹിന്ദാൽ ഹൈദർ ത്യാബ്ജി, അമിതാഭ പാണ്ഡെ, ഗോപാൽ പിള്ള, രാധാ കുമാർ എന്നിവർ ചേർന്നാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 2010-11 കാലഘട്ടത്തിൽ കശ്മീർ വിഷയെ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയിലെ അംഗമാണ് രാധാ കുമാർ.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്ക് ഭരണഘടനാ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജിക്കാർ ആർട്ടിക്കിൾ 370(3)വകുപ്പ് പ്രകാരം കശ്മീർ നിയമസഭയുടെ ശുപാർശയില്ലാതെ പ്രത്യേക പദവി എടുത്ത് കളയാനാകില്ലെന്നും വാദിക്കുന്നു. കശ്മീർ നിയമസഭാ നിലവിൽ നിലനിൽക്കുന്നില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരു നീക്കം നടത്താൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്ത് തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് കശ്മീർ ഇന്ത്യയുടെ ഭാഗമായതിന്റെ അതാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്നതിന് മുമ്പ് താഴ്വരയിലെ ജനങ്ങളുടെ അഭിപ്രായം തേടുക എന്നത് ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം ഭരണഘടനാപരമായ അനിവാര്യതയായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ജമ്മു കശ്മീർ രാഷ്ട്രപതിയുടെ ഭരണത്തിന് കീഴിലുളള ഒരു സമയത്താണ് ഗവർണറുടെ അനുമതിയോടെ ഇത്തമൊരു പ്രഖ്യാപനം നടത്തിയതെന്നതാണ് ഈ നടപടിയുടെ ഭരണഘടനാ വിരുദ്ധത കൂടുതൽ വ്യക്തമാക്കുന്നതെന്നും ഹർജിയിൽ പറയുന്നു. കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.