സച്ചിന് ഭാരതരത്ന;ആഭ്യന്തരമന്ത്രാലയത്തിന് എതിര്‍പ്
ദില്ലി: ആഭ്യന്തരമന്ത്രാലയത്തിന്റെ എതിര്‍പ്പിനിടെയാണ് പ്രധാനമന്ത്രി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. നവംബര്‍ 16 ശനിയാഴ്ച ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ദില്ലിക്കാരനായ സുഭാഷ് അഗര്‍വാള്‍ എന്ന വിവരാവകാശപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര മന്ത്രാലയം മറുപടി പറഞ്ഞത്.
കായിക രംഗത്തെ ഭാരത രത്‌നയ്ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ആഭ്യന്തര മന്ത്രാലയത്തിന് താല്‍പ്പര്യമില്ല. കായിക താരങ്ങള്‍ക്ക് വേണ്ടി മാത്രം പല അവാര്‍ഡുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ സ്‌പോര്‍ട്‌സിനെ ഭാരത രത്‌നയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വാദം. ഭരാത രത്‌ന നല്‍കുകയാണെങ്കിലും ആദ്യം പരിഗണിയ്‌ക്കേണ്ടത് ധ്യാന്‍ ചന്ദ്, ജസ്പാല്‍ റാണ, വിശ്വനാഥന്‍ ആനന്ദ്, പിടി ഉഷ എന്നിവരെയാണ്.
സച്ചിന് ഭാരത രത്‌ന നല്‍കണമെന്നൊരു തീരുമാനം എടുക്കണമെങ്കില്‍ അത് പ്രധാനമന്ത്രിയ്ക്ക് മാത്രം കഴിയില്ല. തീര്‍ച്ചായയും സോണിയ ഗാന്ധി മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടാകും. സച്ചിന് എം പി സ്ഥാനം നല്‍കിയത്, പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സച്ചിനെ സമീപിയ്ക്കാനൊരുങ്ങിയത് ഇതെല്ലാം പരിഗണിയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശം ഏറെക്കുറെ വ്യക്തം. സച്ചിനെന്ന താരത്തിനാണോ അതോ അദ്ദേഹം മൂലം ഉണ്ടാകുന്ന രാഷ്ട്രീയ ലാഭത്തിനാണോ ഭാരത രത്‌ന നല്‍കുന്നതെന്നാണ് സംശയം.
2011 ല്‍ ഭാരത രത്‌നയുടെ പരിഗണന പട്ടികയില്‍ സ്‌പോര്‍ട്‌സിനെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. കായിക മന്ത്രി അജയ് മാക്കന്‍, എം പി മധുസൂദനന്‍ യാദവ് എന്നിവരായിരുന്നു ആവശ്യത്തിന് പിന്നില്‍. പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊണ്ട ഈ തീരുമാനത്തിനോട് കടുത്ത വിയോജിപ്പ് തന്നെയാണ് ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തുന്നത്.