റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍! 10 മണിക്കൂർ ചോദ്യം ചെയ്യൽ, സുശാന്തിന്റെ മാനേജരും!
മുംബൈ: ലഹരി കടത്ത് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍. ഷൗവിക് ചക്രവര്‍ത്തിയാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും അറസ്റ്റിലായിട്ടുണ്ട്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരേയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെയാണ് കാമുകിയായ റിയ ചക്രവര്‍ത്തിക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നത്. സുശാന്തിന് റിയ ലഹരിമരുന്ന് നല്‍കിയിരുന്നതായും ആരോപിക്കപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

വീട്ടിൽ റെയ്ഡ്
വെള്ളിയാഴ്ച രാവിലെയാണ് റിയ ചക്രവര്‍ത്തിയുടെ സഹോദരനായ ഷൗവിക് ചക്രവര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ എടുത്തത്. ലഹരി മരുന്ന് ഇടപാടുകാരനായ സയീദ് വിലാത്രയുമായി ഷൗവികിന് ബന്ധമുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഷൗവികിന്റെ മുംബൈയിലെ വീട്ടില്‍ എന്‍സിബി രാവിലെ റെയ്ഡ് നടത്തിയിരുന്നു.

കുരുക്കിയത് വാട്സ്ആപ്പ്
സയീദ് വിലാത്രയുമായി ഷൗവിക് വാട്‌സ്ആപ്പില്‍ നടത്തിയ സംഭാഷണങ്ങളാണ് കുരുക്കായത്. റിയ ചക്രവര്‍ത്തി ലഹരി ഇടപാടുകാരുമായി നടത്തി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നേരത്തെ എന്‍സിബിക്ക് ലഭിച്ചിരുന്നു. ഇത് വഴിയാണ് ഷൗവികിലേക്ക് എത്തിയത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ആയ സാമുവല്‍ മിറാന്‍ഡയ്ക്കും വിലത്ര ലഹരി എത്തിച്ചതായി കണ്ടെത്തിയിരുന്നു.

ഇടപാടുകാരൻ വിലാത്ര
കഴിഞ്ഞ ദിവസമാണ് അന്ധേരിയില്‍ വെച്ച് വിലാത്ര അറസ്റ്റിലായത്. ബാന്ദ്രയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം നിലച്ച സാഹചര്യത്തിലാണ് ലഹരി കടത്തിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലാത്രയുടെ അറസ്റ്റിന് പിന്നാലെയാണ് ഷൗവികിനേയും സാമുവല്‍ മിറാന്‍ഡയേയും എന്‍സിബി കസ്റ്റഡിയില്‍ എടുത്തത്.

റിയ ചക്രവര്‍ത്തിയേയും ചോദ്യം ചെയ്തേക്കും
ജൂണില്‍ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ സുശാന്ത് സിംഗ് രാജ് പുത്തിന്റെ കേസുമായി ബന്ധപ്പെട്ടാണ് ലഹരി ഇടപാടുകളും അന്വേഷിക്കുന്നത്. കേസില്‍ റിയ ചക്രവര്‍ത്തിയേയും എന്‍സിബി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വനിതാ ഓഫീസറുടെ സഹായത്തില്‍ റിയയെ വിളിച്ച് വരുത്തി ചോദ്യം ചെയ്‌തേക്കും.

ഗൂഗിള്‍ പേ വഴി പണം
കേസില്‍ റിയയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നാണ് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലഹരി ഇടപാടുകാരനായ അബ്ദേല്‍ ബാസിത് പരിഹാറില്‍ നിന്നും കഞ്ചാവും മരിജുവാനയും വാങ്ങിയിരുന്ന റിയയുടെ സഹോദരന്‍ ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയിരുന്നത് എന്ന് എന്‍സിബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ലാപ് ടോപ്പും പിടിച്ചെടുത്തു
ഷൗവിക് ചക്രവര്‍ത്തിയേയും മിറാന്‍ഡയേയും നാളെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയേക്കും. ഇതിനകം അഞ്ചോളം പേരെ കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 6.30തിനാണ് സാന്ത ക്രൂസിലുളള ഷൗവികിന്റെ വസതിയിലും സബര്‍ബന്‍ അന്ധേരിയിലുളള മിറാന്‍ഡയുടെ വസതിയിലും റെയ്ഡ് നടന്നത്. ഷൗവികിന്റെ ലാപ് ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

സുശാന്തിനെ താന്‍ തടഞ്ഞു
ഇവരുടെ അറസ്റ്റ് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ റിയ ചക്രവര്‍ത്തി നിഷേധിച്ചിരുന്നു. താന്‍ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ റിയ, മരിജുവാന ഉപയോഗിക്കുന്നതില്‍ നിന്ന് സുശാന്തിനെ താന്‍ തടഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications