മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യത്തിൽ വിളളൽ; 2014ലെ കണക്ക് നിരത്തി ബിജെപി, 160ൽ കുറയില്ല
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും. കോൺഗ്രസിനും എൻസിപിക്കും മുമ്പിലുള്ള വെല്ലുവിളികൾ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് നേട്ടം വർദ്ധിപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തേക്കാൾ സഖ്യത്തിനുള്ളിലെ പൊട്ടിത്തെറികളാണ് ബിജെപി-ശിവസേനാ നേതൃത്വങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണക്കം മറന്ന് ഒന്നിച്ച ശിവസേനയും ബിജെപിയും വീണ്ടും അകൽച്ചയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.
''എൻസിപി ചതിച്ചു''; മഹാരാഷട്രയിൽ മുൻ കോൺഗ്രസ് മന്ത്രിയും ബിജെപിയിലേക്കെന്ന് സൂചന, അണികളുടെ പിന്തുണ
സീറ്റ് വിഭജനമാണ് ഇരു പാർട്ടികൾക്കും ഇടയിൽ കീറാമുട്ടിയായി നിൽക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ധാരണ പ്രകാരം സീറ്റുകൾ തുല്യമായി വീതീക്കണമെന്നാണ് ശിവസേനയുടെ നിലപാട്. ഒറ്റയ്ക്ക് മത്സരിച്ചാലും ഭരണം പിടിക്കാവുന്ന നിലയിലാണ് ബിജെപി, അതുകൊണ്ട് തന്നെ ശിവസേനയ്ക്ക് മുമ്പിൽ മുട്ടുമടക്കേണ്ടെന്നും മുൻതിരഞ്ഞെടുപ്പിലെ പ്രകടനത്തിന് അനുസരിച്ച് മാത്രം ശിവസേനയ്ക്ക് സീറ്റ് അനുവദിച്ചാൽ മതിയെന്നുമാണ് ബിജെപി കേന്ദ്രങ്ങളുടെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പ്
288 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്കായി ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകൾ ഒഴികെ ബാക്കിയുളളവ തുല്യമായി വീതിക്കണമെന്നാണ് ശിവസേനയുടെ നിലപാട്. എന്നാൽ കൂടുതൽ സീറ്റുകൾ വിട്ടുനൽകണമെന്ന നിലപാടിലാണ് ബിജെപി. മുന്നണിയിലെ ചെറു കക്ഷികളായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(A), രാഷ്ട്രീയ സമാജ് പാർട്ടി, സ്വാഭിമാനി പക്ഷ എന്നീ പാർട്ടികൾക്കായി 18 സീറ്റുകളാണ് നീക്കി വെച്ചിരിക്കുന്നത്. ബാക്കിയുള്ള 270 സീറ്റുകൾ വീതം വയ്ക്കുന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
ആദ്യഘട്ട യോഗം
സീറ്റ് വിഭജന ചർച്ചകൾക്കായി വിളിച്ച് ചേർത്ത ആദ്യഘട്ട യോഗത്തിൽ ബിജെപിയെ പ്രതിനിധികരിച്ച് സംസ്ഥാന അധ്യക്ഷനായ ചന്ദ്രകാന്ത് പാട്ടീൽ, ധനമന്ത്രി സുധിർ മന്ഗാന്റിവാര്, ജലവിഭവ വകുപ്പ് മന്ത്രി ഗിരിഷ് മഹാജൻ തുടങ്ങിയവരാണ് പങ്കെടുത്തത്. ശിവസേനയിൽ നിന്നും വ്യവസായ വകുപ്പ് മന്ത്രി സുഭാഷ് ദേശായിയും മുതിർന്ന പാർട്ടി നേതാവ് അനിൽ ദേശായിയും പങ്കെടുത്തു. 270 സീറ്റുകളിൽ 135ഉം തങ്ങൾക്ക് നൽകണമെന്നാണ് യോഗത്തിൽ ശിവസേനാ നേതാക്കൾ മുന്നോട്ട് വെച്ച് ആവശ്യം. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളും വളർച്ചയും പരിഗണിക്കുമ്പോൾ കൂടുതൽ സീറ്റുകൾക്ക് തങ്ങൾക്ക് അർഹതയുണ്ടെന്ന നിലപാടിലാണ് ബിജെപി നേതാക്കൾ.
160 സീറ്റുകൾ
270ൽ 160 സീറ്റുകൾ വിട്ടുതരണമെന്നാണ് ബിജെപിയുടെ ആവശ്യം. ശിവസേനയ്ക്ക് 110 സീറ്റുകളിലും മത്സരിക്കാം. ബിജെപിക്ക് ഒറ്റയ്ക്ക് 160 സീറ്റുകൾ നേടാനാകുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. എന്നാൽ സീറ്റ് വിഭജന ചർച്ചകളെ കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ വിസമ്മതിച്ചു. എല്ലാവശങ്ങളും പരിഗണിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ശിവസേനയുമായി സഖ്യം വേണമെന്ന കാര്യത്തിൽ അവ്യക്തതയില്ല, എന്നാൽ വസ്തുതകൾ ശിവസേന മനസിലാക്കണമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ നിലപാട്. ബിജെപി അർഹിക്കുന്നതിലും കുറവ് സീറ്റാണ് നൽകുന്നതെങ്കിൽ അത് അന്യായമാണെന്നും ബിജെപി നേതാക്കൾ പറയുന്നു.
2014ലെ തിരഞ്ഞെടുപ്പ്
2014ലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തിലാണ് ബിജെപി കൂടുതൽ സീറ്റെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. 2014ൽ സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയും ശിവസേനയും തെറ്റിപ്പിരിയുകയായിരുന്നു. ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 122 സീറ്റുകളും ശിവസേന 63 സീറ്റുകളും നേടി. തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും വീണ്ടും സഖ്യത്തിലായി സർക്കാർ രൂപികരിച്ചു. എന്നാൽ 2014ലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയത് ശിവസേന മനസിലാക്കണമെന്ന് ബിജെപി നേതാക്കൾ പറയുന്നു. 2014ൽ 38 ഇടത്ത് ബിജെപി സ്ഥാനാർത്ഥികളാണ് രണ്ടാമത് എത്തിയത്. 37 ഇടത്ത് ശിവസേനയും. ആ കണക്കുകൾ കൂടി ചേർത്താൽ 160 ഇടത്ത് ബിജെപിക്കും 100 ഇടത്ത് ശിവസേനയ്ക്കുമാണ് പ്രതീക്ഷ.
28 സീറ്റുകൾ
28 സീറ്റുകളിൽ ശിവസേനയോ ബിജെപിയോ കാര്യമായ മുന്നേറ്റം നടത്തിയിരുന്നില്ല. ഈ സീറ്റുകൾ ഇരുപാർട്ടികൾക്കും ഇടയിൽ തുല്യമായി വീതിച്ചാൽ 174 സീറ്റുകൾ ബിജെപിക്കും 114 സീറ്റുകൾ ശിവസേനയ്ക്കും നൽകണം. ഈ കണക്കുകൾ ഉയർത്തിയാണ് ബിജെപി കൂടുതൽ സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ശിവസേനാ സഖ്യം തുടരുമെന്നും ദേവേന്ദ്ര ഫട്നാനവിസ് മുഖ്യമന്ത്രികുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു. അതേസമയം സീറ്റ് വിഭജനത്തിൽ ഉടക്കി ശിവസേനാ ബിജെപി ബന്ധം അവസാനിപ്പിച്ചാലും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കരുതിന്നില്ല.