പൊട്ടിത്തെറിയോടെ തുടക്കം? ത്രികക്ഷി സർക്കാരിൽ പ്രധാന വകുപ്പുകൾക്കായി പിടിവലി, മുന്നിൽ കോൺഗ്രസ്
മുംബൈ: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ശിവസേന നേതൃത്വം നൽകുന്ന ത്രികക്ഷി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയിരിക്കുകയാണ്. പ്രൗഡഗംഭീരമായ ചടങ്ങിൽ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്താൻ സാധിച്ചെങ്കിലും ത്രികക്ഷി സർക്കാരിന്റെ ഭാവിയെ ആശങ്കയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
രാജിക്ക് പിന്നാലെ ഫട്നാവിസിന് അടുത്ത കുരുക്ക്, ക്രിമിനൽ കേസ് വിവരം മറച്ചുവെച്ചതിന് സമൻസ്
ത്രികക്ഷി സർക്കാരിന്റെ മൂന്ന് ചക്രങ്ങളും മൂന്ന് ദിശകളിലേക്കാണ് ചലിക്കുന്നതെന്നാണ് രാജി പ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിൽ ദേവേന്ദ്ര ഫട്നാവിസ് പരിഹസിച്ചത്. സഖ്യ സർക്കാരിനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ധവ് താക്കറെയ്ക്ക് മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്. സർക്കാർ അധികാരമേറ്റ ആദ്യ ദിവസം തന്നെ ചില ഭിന്ന സ്വരങ്ങൾ ഉയരുന്നതായാണ് വിവരം. മുൻ ധാരണയിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ് കൂടുതൽ ആവശ്യങ്ങൾ ശിവസേനയ്ക്കും എൻസിപിക്കും മുമ്പിൽ വെച്ചിരിക്കുകയാണ്.
മന്ത്രി സ്ഥാനം
നിലവിലെ ധാരണ അനുസരിച്ച് മുഖ്യമന്ത്രി പദവും 15 മന്ത്രി സ്ഥാനവുമാണ് ശിവസേനയ്ക്ക് ലഭിക്കുക. എൻസിപിക്ക് ഉപമുഖ്യമന്ത്രി പദവും 15 മന്ത്രി സ്ഥാനവും കോൺഗ്രസിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിച്ചേക്കും. മന്ത്രി സ്ഥാനങ്ങളിൽ ധാരണയായെങ്കിലും വകുപ്പ് വിഭജനത്തെക്കുറിച്ച് ഇതുവരെ തീരുമാനത്തിലെത്താൻ ത്രികക്ഷി സർക്കാരിന് സാധിച്ചിട്ടില്ല. പ്രധാന വകുപ്പുകൾ വീതം വയ്ക്കുന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്.
പ്രധാന വകുപ്പുകൾ
ആഭ്യന്തരം, നഗര വികസനം, റവന്യൂ, ഹൗസിഗ് ആന്റ് കോർപ്പറേഷൻ, തുടങ്ങിയ വകുപ്പുകളെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. മൂന്ന് പാർട്ടികളും ഈ വകുപ്പുകൾക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിരവധി തവണ ചർച്ചകൾ നടന്നിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതോടെ ആശങ്കയിലാണ് നേതാക്കൾ. ശരദ് പവാർ ഇടപെട്ട് തർക്കം പരിഹരിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.
സ്പീക്കർ പദവി വേണ്ട
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പൃഥ്വിരാജ് ചവാന് സ്പീക്കർ സ്ഥാനം നൽകാനായിരുന്നു കോൺഗ്രസിന്റെ നീക്കമെങ്കിലും ചവാൻ ഇത് നിരസിക്കുകയായിരുന്നു. പിസിസി അധ്യക്ഷൻ ബാലാ സാഹേബ് തൊറാട്ടിനെ ഇക്കാര്യം പൃഥ്വിരാജ് ചവാൻ അറിയിച്ചിട്ടുണ്ട്. പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിപദത്തിന് താഴെയാണ് സ്പീക്കർ പദവി. മുൻ മുഖ്യമന്ത്രിയായ താൻ സ്പീക്കർ പദവി ഏറ്റെടുക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ചവാനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കൂടുതൽ ആവശ്യങ്ങൾ
ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് മുമ്പുള്ള ധാരണകളിൽ നിന്നും കോൺഗ്രസ് പിന്നോട്ട് പോകുന്നതായാണ് റിപ്പോർട്ടുകൾ. സ്പീക്കർ പദവി കൂടാതെ ഉപമുഖ്യമന്ത്രി പദവും ഒരു മന്ത്രിസ്ഥാനവും കൂടി നൽകണമെന്ന ആവശ്യമാണ് കോൺഗ്രസ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. മുൻ മുഖ്യമന്ത്രി അശോക് ചവാൻ ആദ്യമന്ത്രി പട്ടികയിൽ ഇടം പിടിക്കാത്തതിലും കോൺഗ്രസ് കേന്ദ്രങ്ങളിൽ അതൃപ്തിയുണ്ട്. ഉദ്ധവ് താക്കറെ മന്ത്രിസഭാവികസനം നടത്തുമ്പോൾ അശോക് ചവാനെയും പൃഥ്വിരാജ് ചവാനെയും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
ഉപമുഖ്യമന്ത്രി പദം
പൃഥ്വിരാജ് ചവാൻ സ്പീക്കർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ സ്പീക്കർ പദവിയിലുള്ള അവകാശവാദം കോൺഗ്രസ് ഉപേക്ഷിക്കുകയാണ്. ഈ സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ചത് കൂടാതെ ഉപമുഖ്യമന്ത്രി പദവും അധികമായി ഒരു മന്ത്രിസ്ഥാനവും നൽകണമെന്ന് ശിവസേനയേയും എൻസിപിയേയും അറിയിച്ചിട്ടുണ്ട് പ്രമുഖ കോൺഗ്രസ് നേതാവ് വ്യക്തമാക്കയിതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നിയമനം
അതേ സമയം ബാലാസാഹേബ് തൊറാട്ടിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോൺഗ്രസ് പരിഗണിക്കുന്നതായും സൂചനയുണ്ട്. പൃത്വിരാജ് ചവാന് അർഹമായ സ്ഥാനം നൽകണമെന്ന ശക്തമായ ആവശ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്. ഡിസംബർ മൂന്നിന് നിയമസഭയയിൽ വിശ്വാസ വോട്ട് തേടിയ ശേഷമാകും ഉദ്ധവ് താക്കറെ മന്ത്രി സഭ വിപുലീകരിക്കുക.