എൻഡിഎയിൽ തമ്മിലടി രൂക്ഷം! പണി കൊടുക്കാൻ പാസ്വാനും നിതീഷ് കുമാറും, വെട്ടിലായത് ബിജെപി!
ദില്ലി: കൊവിഡും സാമ്പത്തിക തകര്‍ച്ചയും അതിര്‍ത്തിയിലെ ചൈനയുമായുളള സംഘര്‍ഷത്തിനുമെല്ലാം ഇടയ്ക്കാണ് മുന്നണിയിലെ തമ്മിലടി കൂടി കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് തലവേദനയാകുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പ് ആണ് ബിജെപിക്ക് മുന്നിലുളള വന്‍ കടമ്പ.
എന്‍ഡിഎ ഘടകക്ഷികളായ എല്‍ജെപിയും ജെഡിയുവും എച്ച്എഎമ്മും തമ്മിലുളള വടംവലിയാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. നേതാക്കളായ ജിതിന് റാം മാഞ്ചിയും ചിരാഗ് പാസ്വാനും നിതീഷ് കുമാറുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വിജയം എളുപ്പമല്ല ബിജെപിക്ക്
ജെഡിയുവിനൊപ്പം ബീഹാര്‍ ഭരിക്കുന്ന ബിജെപിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം അത്ര എളുപ്പമാണെന്ന കണക്ക് കൂട്ടലില്ല. ബീഹാറിലെ നിര്‍ണായക വോട്ട് ബാങ്കായ ദളിത് വോട്ടുകള്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയെ ബിജെപി എന്‍ഡിഎ പാളയത്തിലേക്ക് അടുത്തിടെ എത്തിച്ചത്.
17 ശതമാനവും ദളിത് വോട്ടുകള്‍
എന്നാല്‍ മുന്നണിയിലേക്ക് എച്ച്എഎം വന്നത് എല്‍ജിപിയെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബീഹാറില്‍ എന്‍ഡിഎയിലേക്ക് ദളിത് വോട്ടുകള്‍ ഇതുവരെ എത്തിച്ചിരുന്നത് പസ്വാന്റെ എല്‍ജെപി ആയിരുന്നു. ബീഹാറിലെ ആകെ വോട്ടിന്റെ 17 ശതമാനവും ദളിത് വോട്ടുകള്‍ ആണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ വോട്ട് ബാങ്കില്‍ കണ്ണുണ്ട്.
ദളിത് വോട്ടുകള്‍ക്ക് വേണ്ടി
ലാലു പ്രസാദ് യാദവിന്റെ കാലത്ത് യാദവ സമുദായത്തിന് പ്രധാന്യം ലഭിച്ച സാഹചര്യം മുതലെടുത്താണ് രാം വിലാസ് പസ്വാന് ദളിത് വോട്ടുകള്‍ ഏകോപിപ്പിച്ചത്. പസ്വാനൊപ്പം നിതീഷ് കുമാറും ദളിത് വോട്ടുകള്‍ക്ക് വേണ്ടിയുളള മത്സരരംഗത്തുണ്ടായിരുന്നു. ദളിത് സമുദായത്തിലെ തന്നെ 20 ജാതികളെ ഉള്‍പ്പെടുത്തി നിതീഷ് കുമാര്‍ മഹാദളിത് എന്ന പേരില്‍ വോട്ട് ബാങ്ക് സൃഷ്ടിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം ചിരാഗ് തുടങ്ങി
ഇതോടെ പസ്വാന്റെ കാലിനടിയിലെ മണ്ണൊലിച്ച് തുടങ്ങി. ആ നഷ്ടം നികത്താന്‍ കൂടിയാണ് എല്‍ജെപി ബിജെപിക്കൊപ്പം ചേര്‍ന്നത്. നിലവില്‍ ചിരാഗ് പസ്വാന് ആണ് എല്‍ജെപി തലപ്പത്ത്. ഈ വര്‍ഷം ആദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം ചിരാഗ് തുടങ്ങിയിട്ടുണ്ട്. നിതീഷ് കുമാറിന്റെ വിമര്ശകന് കൂടിയാണ് ചിരാഗ്. സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുക കൂടി ചെയ്യുന്നു ചിരാഗ്.
2010ലേതിന് സമാനമായി സീറ്റ് വേണം
ദളിത് വോട്ടുകള്‍ മാത്രമല്ല യുവാക്കളുടെ വോട്ടും മുസ്ലീം വോട്ടുകളും ചിരാഗ് പസ്വാന് ലക്ഷ്യമിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 2010ലേതിന് സമാനമായി വേണം സീറ്റ് വീതം വെയ്ക്കാന്‍ എന്നാണ് നിതീഷ് കുമാര്‍ ആവശ്യപ്പെടുന്നത്. അതിന് എല്‍ജെപിയാണ് നിതീഷ് കുമാറിനുളള വെല്ലുവിളി. നിതീഷ് കുമാര്‍ ജിതിന് റാം മാഞ്ചിയെ എന്‍ഡിഎയിലേക്ക് എത്തിച്ചത് എല്‍ജെപിയെ ലക്ഷ്യമിട്ടാണ്.
സഖ്യകക്ഷിയായി അംഗീകരിച്ചിട്ടില്ല
നിലവില്‍ എന്‍ഡിഎയില്‍ ബിജെപി പക്ഷത്തും ജെഡിയു പക്ഷത്തും ഓരോ ദളിത് സഖ്യകക്ഷികളുണ്ട്. ജിതിന് റാം മാഞ്ചിയെ എന്‍ഡിഎ സഖ്യകക്ഷിയായി ചിരാഗ് പാസ്വാന് ഇതുവരെ അംഗീകരിച്ചിട്ടില്ല. ജെഡിയുവിന് അക്കാര്യം തനിച്ച് തീരുമാനിക്കാനാവില്ലെന്നാണ് പസ്വാന്റെ നിലപാട്. നിതീഷ് കുമാറിനെ ഉള്‍പ്പെടുത്തിയും പസ്വാന്മാരെ ഒഴിവാക്കിയും മാഞ്ചി പ്രചാരണ പോസ്റ്ററുമടിച്ചിറക്കി.
എല്‍ജെപി പുറത്ത് പോയാലും പ്രശ്നം ഇല്ല
എന്‍ഡിഎയില്‍ നിന്നും എല്‍ജെപി പുറത്ത് പോയാലും പ്രശ്നം ഇല്ലെന്നാണ് നിതീഷ് കുമാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 143 മണ്ഡലങ്ങളിലും മത്സരിക്കും എന്നാണ് എല്‍ജെപി തിരിച്ചടിക്കുന്നത്. മുന്നണിക്കുള്ളിലെ ഈ പോര് ബിജെപിക്ക് വന്‍ തലവേദന ആയിരിക്കുകയാണ്. ചിരാഗിനെ മുന്നില്‍ നിര്‍ത്തി രാം വിലാസ് പസ്വാനും മാഞ്ചിയെ മുന്നില്‍ നിര്‍ത്തി നിതീഷും തമ്മിലാണ് ഏറ്റുമുട്ടല്‍.
കേന്ദ്ര മന്ത്രിസഭയിലെ സീറ്റ്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാത്രമല്ല, കേന്ദ്ര മന്ത്രിസഭയിലെ സീറ്റും നേതാക്കള്‍ തമ്മിലുളള ഈ ഏറ്റുമുട്ടലിന് പിന്നിലുണ്ട്. 75 വയസ്സ് തികയുന്ന രാം വിലാസ് പസ്വാന് പകരമായി കേന്ദ്രത്തില്‍ എല്‍ജെപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കാം. മന്ത്രിസ്ഥാനം തനിക്ക് ലഭിക്കുമെങ്കില്‍ നിതീഷ് കുമാറുമായുളള പോര് അവസാനിപ്പിക്കാന്‍ ചിരാഗ് പസ്വാന് തയ്യാറായേക്കും എന്നാണ് സൂചന.