രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!
ദില്ലി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ സാധ്യതകള്‍ തകര്‍ക്കുന്നു. 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന സ്റ്റാലിന്റെ പ്രസ്താവനയാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ നിറം കെടുത്തുന്നത്. അതേസമയം പ്രമുഖ പാര്‍ട്ടികളെല്ലാം ഇതോടെ കോണ്‍ഗ്രസുമായി അകന്നിരിക്കുകയാണ്.
പല പാര്‍ട്ടികളും സത്യപ്രതിജ്ഞാ ചടങ്ങ് വരെ ബഹിഷ്‌കരിച്ചിരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങള്‍ വിജയിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം വലിയ ആത്മവിശ്വാസത്തിലാണ്. ഇനി പ്രതിപക്ഷ ഐക്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ രഹസ്യമായി പറയുന്നത്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ പല നേതാക്കളും പ്രധാനമന്ത്രി പദത്തില്‍ നോട്ടമുള്ളവരാണ്. അതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.
സ്റ്റാലിന്റെ പ്രസ്താവന
1980ല്‍ കലൈജ്ഞര്‍ കരുണാനിധി പണ്ഡിറ്റ് നെഹ്‌റുവിന്റെ മകളായ ഇന്ദിരയെ സ്വാഗതം ചെയ്തു. 2004ല്‍ അതേ കലൈജ്ഞര്‍ തന്നെ സോണിയാ ഗാന്ധിയെയും വരവേറ്റു. ഇന്ന് തന്റെ ഊഴമാണ്. ഞാന്‍ ദില്ലിയില്‍ പുതിയൊരു പ്രധാനമന്ത്രി ഉണ്ടാവുമെന്ന് പ്രഖ്യാപിക്കുകയാണ്. പുതിയൊരു ഇന്ത്യയെ നമുക്ക് നിര്‍മിക്കാം. തമിഴ്‌നാട്ടില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധി ഞാന്‍ നാമനിര്‍ദേശം ചെയ്യുകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
പ്രതിപക്ഷ നിരയില്‍ ഭിന്നിപ്പ്
സ്റ്റാലിന്റെ പ്രസ്താവനയോടെ പ്രതിപക്ഷ ഐക്യത്തില്‍ വന്‍ വിള്ളര്‍ വീണിരിക്കുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മായാവതിയും മമതാ ബാനര്‍ജിയും അഖിലേഷ് യാദവും വിട്ട് നിന്നത് ഇക്കാരണത്താണ്. മൂന്ന് പേരെയും കോണ്‍ഗ്രസ് പ്രത്യേകം ക്ഷണിച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളാണ്. എന്നിട്ടും വിട്ട് നിന്നത് പ്രതിഷേധത്തിന്റെ സൂചനയാണ്.
മമത സഖ്യം വിടും
മമത സ്റ്റാലിന്റെ പ്രസ്താവന പക്വതയില്ലാത്തതാണ് എന്നാണ് ആരോപിച്ചത്. 2019ലെ ഫലം വന്നതിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണ് മമതാ ബാനര്‍ജി സൂചിപ്പിക്കുന്നത്. അതേസമയം രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിനോട് മമതയ്ക്ക് ഒട്ടും യോജിപ്പില്ല. മമതയ്ക്ക് പ്രധാനമന്ത്രി പദത്തിലെത്താന്‍ വലിയ ആഗ്രഹമുണ്ട്. കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചതോടെ ഇതിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അതാണ് രാഹുലിനെ അവര്‍ തുറന്നെതിര്‍ക്കുന്നത്.
എസ്പി ബിഎസ്പിയും ഇടഞ്ഞു
രാഹുല്‍ സ്വയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആവാനുള്ള ഒരുക്കത്തിലാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് അഖിലേഷ് യാദവും മായാവതിയും. അതുകൊണ്ട് അദ്ദേഹത്തെ അവഗണിക്കാനാണ് നീക്കം. അഖിലേഷിന് ഈ തീരുമാനത്തോട് എതിര്‍പ്പില്ലെങ്കിലും മായാവതിയുമായി ഇടയാന്‍ താല്‍പര്യമില്ല. മായാവതിക്കും പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ താല്‍പര്യമുണ്ട്. യുപിയില്‍ നിന്ന് 50 സീറ്റുകള്‍ സഖ്യം നേടിയാല്‍ രാഹുലിനെ എതിര്‍ക്കാന്‍ സാധിക്കുമെന്നാണ് സൂചന.
ദക്ഷിണേന്ത്യയില്‍ ഐക്യം
ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളില്‍ രാഹുലിനെതിരെ വലിയ എതിര്‍പ്പില്ല. സ്റ്റാലിന് പിന്നാലെ കുമാരസ്വാമിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. ചന്ദ്രബാബു നായിഡു സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്തിട്ടുണ്ടെങ്കില്‍ അദ്ദേഹവും രഹസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് 100 സീറ്റുകള്‍ ഇവിടെ കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് സൂചന. തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവു മമതാ ബാനര്‍ജിയെ പിന്തുണയ്ക്കും. പക്ഷേ ഇത് വലിയ പ്രതിസന്ധിയാവില്ല.
രാഹുലിന്റെ നീക്കങ്ങള്‍
ഹിന്ദി ഹൃദയ ഭൂമിയില്‍ വലിയൊരു സഖ്യം ഉണ്ടാക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇവിടെ കോണ്‍ഗ്രസ് വന്‍ ശക്തിയാണ്. യുപിയില്‍ എസ്പി സഖ്യത്തിന്റെ പിന്തുണയും ഹരിയാന, ദില്ലി, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് പരമാവധി സീറ്റുകളുമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇവിടെ നിന്ന് 150 സീറ്റുകള്‍ നേടിയാല്‍ പ്രതിപക്ഷ ഐക്യത്തില്‍ രാഹുലിന് വന്‍ പിന്തുണ ലഭിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിച്ചത് പോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്‍തൂക്കം ലഭിക്കുമെന്നാണ് രാഹുല്‍ കണക്ക് കൂട്ടുന്നത്.
കമല്‍നാഥ് തിരുത്തി
രാഹുല്‍ ഒരിക്കലും പ്രധാനമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ലെന്ന് കമല്‍നാഥ് പറഞ്ഞു. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണ്. പ്രധാനമന്ത്രി ആരാണെന്ന് മാസങ്ങള്‍ക്ക് ശേഷം തീരുമാനിക്കേണ്ട കാര്യമാണ്. അക്കാര്യത്തില്‍ ഇതുവരെ രാഹുല്‍ ഒരു നിലപാട് എടുത്തിട്ടില്ല. കൂടുതല്‍ സീറ്റ് ആര്‍ക്കാണെന്ന് നോക്കിയാണ് എല്ലാം തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവും എന്നൊക്കെ പറയുന്നത് അസംബന്ധമാണെന്നും കമല്‍നാഥ് വ്യക്തമാക്കി.
രാജസ്ഥാനിൽ ഇനി കോൺഗ്രസ് ഭരണം; അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും അധികാരമേറ്റു
സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയവത്കരിക്കരുത്...... ബിജെപിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്!!