മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കും എട്ടിന്റെ പണി... സ്വകാര്യതയില്‍ സുപ്രീം കോടതി വിധിയുടെ ഗുണങ്ങള്‍
ദില്ലി: പൗരന്റെ സ്വകാര്യത എന്നത് മൗലികാവകാശം ആണ് എന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഒമ്പത് അംഗ ബഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. ഏകകണ്ഠേനയായിരുന്നു ഈ വിധി.
ആധാറിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഈ വിധിയ്ക്ക് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനും അപ്പുറം സാധാരണ ജനങ്ങള്‍ക്ക് ഈ വിധി തുറന്ന് നല്‍കുന്നത് ജനാധിപത്യത്തിന്റെ കൂടുതല്‍ സാധ്യതകളും അവകാശങ്ങളും ആണ്.
മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും ഈ വിധി തിരിച്ചടിയാകും എന്ന് ഉറപ്പാണ്.
സ്വകാര്യത
പൗരന്റെ സ്വകാര്യത മൗലികാവകാശം അല്ല എന്നായിരുന്നു 1954 ല്‍ ആറംഗ സുപ്രീം കോടതി ബെഞ്ചും 1962 ല്‍ എട്ടംഗ സുപ്രീം കോടതി ബെഞ്ചും വിധിച്ചിരുന്നത്. ആ വിധികളാണ് ഇപ്പോള്‍ അസാധുവാക്കപ്പെട്ടത്.
ആധാറിന്റെ കാര്യത്തില്‍
ആധാര്‍ കേസ് പരിഗണിച്ചപ്പോള്‍ ആണ് സ്വകാര്യത മൗലികാവകാശത്തിന്റെ പരിധിയില്‍ വരുമോ എന്ന ചോദ്യം വീണ്ടും ഉയര്‍ന്നത്. 2012 ല്‍ ആയിരുന്നു ആധാര്‍ കേസ് സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയത്.
21-ാം അനുച്ഛേദം
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ് സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനം. പൗരന്റെ മൗലികാവകാശങ്ങളെ കുറിച്ചാണ് 21-ാം അനുച്ഛേദത്തില്‍ പരാമര്‍ശിക്കുന്നത്.
മൊബൈല്‍ കമ്പനികള്‍ക്ക്
നിലവില്‍ ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ ശേഖരിക്കുകയും സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇനി അതും സ്വകാര്യത ലംഘനത്തിന്റെ പരിധിയില്‍ വരും.
മൗലികാവകാശം
സ്വകാര്യത മൗലികാവകാശം ആണ് എന്ന് സുപ്രീം കോടതി പറയുമ്പോള്‍ ഇത്തരത്തില്‍ മൊബൈല്‍ ഡാറ്റ വിവരങ്ങള്‍ അനുവാദമില്ലാതെ കൈക്കലാക്കുന്നത് നിയമലംഘനത്തിന്റെ പരിധിയില്‍ തന്നെ ആണ് വരിക.
കുറ്റാന്വേഷണത്തില്‍
എന്നാല്‍ സ്വകാര്യത മൗലികാവകാശം ആകുമ്പോള്‍ അത് എങ്ങനെ കുറ്റാന്വേഷണത്തിന്റെ കാര്യത്തില്‍ സാധ്യമാകും എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പല കേസുകളും മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ആണ് തെളിയിക്കപ്പെടാറുള്ളത്.
ആധാറിന് പ്രത്യേക ബെഞ്ച്
എന്തായാവും ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമ ധാരണ ആയിട്ടില്ല. ഇക്കാര്യം അഞ്ചംഗ ബെഞ്ച് വീണ്ടും പരിശോധിക്കും.