ബെംഗളൂരുവിൽ ഒരു കൊവിഡ് മരണം: 80 ലെത്തി നഗരത്തിലെ രോബാധിതരുടെ എണ്ണം, ഏപ്രിൽ 21 വരെ നിരോധനാജ്ഞ!!
ബെംഗളൂരു: കർണാടകത്തിൽ ഒരാൾ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരുന്ന 76കാരനാണ് മരിച്ചത്. ഇതോടെ കർണാടകത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ലെത്തിയിട്ടുണ്ട്. 13 പേർക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 260ലേക്ക് ഉയർന്നിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ മാത്രം 80 പേർക്കാണ് രോഗം ബാധിച്ചത്. അതേ സമയം നഗരത്തിൽ ഏപ്രിൽ 21 വരെ നിരോധനാജ്ഞ നീട്ടയിട്ടുണ്ട്.
ആന്ധ്രപ്രദേശിലും രണ്ട് പേർ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ദില്ലിയിൽ നിന്ന് മടങ്ങിയെത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടറാണ് മരിച്ചവരിൽ ഒരാൾ. പഞ്ചാബിൽ നിന്നെത്തിയ ആളാണ് മരിച്ച രണ്ടാമത്തെയാൾ. ആന്ധ്രപ്രദേശിൽ ഇതിനകം 9 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 34 പേർക്കാണ് ആന്ധ്രപ്രദേശിൽ ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 473 ആയി ഉയർന്നിട്ടുണ്ട്. അതേ സമയം കൊറോണ ബാധിച്ച് ഒരാൾ തമിഴ്നാട്ടിലും മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 93കാരനാണ് മരിച്ചത്.

ചൊവ്വാഴ്ച നാല് പേർ കൂടി മരിച്ചതോടെ ദില്ലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28ലെത്തിയിട്ടുണ്ട്. ദില്ലിയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളി നഴസിന്റെ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു. 43ലധികം ഹോട്ട് സ്പോട്ടുകൾ ദില്ലിയിൽ കണ്ടെത്തിയതോടെ കർശന നിയന്ത്രണങ്ങളാണ് രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളത്.
1452 പേർക്ക് രോഗം സ്ഥിരീകരിച്ച ദില്ലിയാണ് കൊറോണ വൈറസ് ബാധയിൽ രണ്ടാമതുള്ളത്. 28 പേർ ദില്ലിയിൽ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. 1104 കേസുകളാണ് മൂന്നാമതുള്ള തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ദില്ലിയുമായും മഹാരാഷ്ട്രയുമായും താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണ്. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 100000 കടന്നിട്ടുണ്ട്.
30 ദിവസത്തിനിടെ 1000 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഏപ്രിൽ ഏഴിന് രോഗബാധിതരുടെ എണ്ണം 2000 കടന്നിരുന്നു. വെറും ഏഴ് ദിവസം കൊണ്ടാണ് 2455ലേക്ക് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എത്തുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധ രണ്ടാം ഘട്ടത്തിലാണെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. രോഗബാധയുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചവരിൽ നിന്നോ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നോ രോഗം പകരുന്നതാണ് രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാമൂഹിക വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് മഹാരാഷ്ട്ര സർക്കാർ ഉന്നയിക്കുന്ന വാദം.












Click it and Unblock the Notifications